ആലപ്പുഴ: സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് വിജയ കിരീടം നേടിയ അദ്ധ്യാപികയെ ജോലിയിൽ നിന്നും മാനേജ്മെൻറ് പിരിച്ചുവിട്ടു. അദ്ധ്യാപിക നിയമ നടപടിയിലേക്ക്. ചേർത്തല കെ വി എം ട്രസ്റ്റിൻറെ കീഴിൽ പ്രവർത്തിച്ചുവരുന്ന കോളേജിൽ നിന്നാണ് അരീപ്പറമ്പ് സ്വദേശിയും കോളേജിലെ ഇംഗ്ലീഷ് വിഭാഗം വകുപ്പ് മേധാവിയുമായ പ്രൊഫസർ അനിത ശേഖറിനെ കെ വി എം ട്രസ്റ്റ് മാനേജ്മെൻറ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. സർവ്വീസ് നിയമങ്ങൾ കാറ്റിൽ പറത്തിയും സ്ത്രീത്വത്തിൻറെ അന്തസ്സും സ്വാതന്ത്ര്യവും ചോദ്യം ചെയ്യുന്ന കെ വി എം ട്രസ്റ്റ് മാനേജ്മെൻറിൻറെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രൊഫ.അനിത ശേഖർ വാർത്താകുറിപ്പിൽ അറിയിച്ചു. കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ ഫെബ്രുവരി 24 ന് നടന്ന ജി എൻ ജി മിസിസ് കേരള- ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ വൺ ൻറെ ഗ്രാൻറ് ഫിനാലെയിലാണ് അനിത ശേഖർ പങ്കെടുത്ത് മിസിസ് ഇൻസ്പിറേറ്റ് -2024, ടൈം ലൈസ്സ് ബ്യൂട്ടി എന്നീ കിരീടങ്ങൾ കരസ്ഥമാക്കിയത്. എന്നാൽ പുരസ്ക്കാരങ്ങൾ നേടി കോളേജിലെത്തിയ അനിത ശേഖറിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ അന്തർദേശീയ വനിതാ ദിനത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.
കോളേജ് അധികൃതരുടെ അനുമതിയോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ്ണ സമ്മതത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ ഒരു കാരണവും കാണിക്കാതെ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ട മാനേജ്മെൻറ് നടപടി ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് അനിത ശേഖർ പറഞ്ഞു. മാനേജ്മെൻറ് ഈ നടപടി തിരുത്തണം. മേലിൽ ഇത്തരത്തിലുള്ള ദുരനുഭവം ആർക്കും ഉണ്ടാവരുത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത അപമാനകരമായ സംഭവം പൊതു സമൂഹം അറിയേണ്ടതാണ്. ഒരു സ്ത്രീയുടെ അവകാശത്തെയും പൊതു സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയും അവഹേളിക്കുന്ന മാനേജ്മെൻറ് നടപടിക്കെതിരെ വനിതാ കമ്മീഷനെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിക്കുമെന്നും പ്രൊഫസർ അനിത ശേഖർ അറിയിച്ചു.