ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം റദ്ദാക്കി സുപ്രീം കോടതി. എഎപി സ്ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പറഞ്ഞത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കോൺഗ്രസ്– എഎപി സഖ്യത്തിന് 20 വോട്ടും ബിജെപിക്ക് 16 വോട്ടുമാണു തിരഞ്ഞെടുപ്പിൽ ലഭിച്ചതെന്നു സുപ്രീംകോടതി പറഞ്ഞു. 8 ബാലറ്റ് പേപ്പർ അസാധുവാക്കാൻ വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസി മനപ്പൂർവം ശ്രമിച്ചു. ഇദ്ദേഹം നടപടി നേരിടണം. 8 വോട്ട് അസാധുവാക്കിയതു തെറ്റായ രീതിയിലാണ്. ഈ വോട്ടുകൾ സാധുതയുള്ളതായി കണക്കാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
എഎപി–കോൺഗ്രസ് സഖ്യത്തിന്റെ 8 വോട്ടുകൾ വരണാധികാരി അസാധുവാക്കിയതിനാൽ ബിജെപി സ്ഥാനാർഥിയാണു ചണ്ഡിഗഡിൽ മേയറായത്. എന്നാൽ വിവാദമായതോടെ ബിജെപിയുടെ മേയർ മനോജ് സൊൻകർ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും വിഡിയോ ദൃശ്യങ്ങളും നേരിട്ടു പരിശോധിച്ചാണു സുപ്രീം കോടതി വിധി പറഞ്ഞത്.
Read Also: സോണിയാ ഗാന്ധി ഇനി രാജ്യസഭാംഗം; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ