രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ നാലാം ദിനത്തിലും ഇന്ത്യക്ക് മുന്നേറ്റം. യുവതാരം യശസ്വി ജയ്സ്വാൾ ഡബിൾ സെഞ്ചുറി നേടി. രണ്ടാം ഇന്നിങ്സില്‍ 231 പന്തുകളില്‍ നിന്നാണ് ജയ്സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചുറി നേടിയത്. മത്സരത്തിൽ 98 ഓവറിൽ നാലിന് 430 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ജയ്സ്വാളും (236 പന്തിൽ 214), സർഫറാസ് ഖാനും (72 പന്തിൽ 68) പുറത്താകാതെ നിന്നു.
വിശാഖപട്ടണം ടെസ്റ്റിലും ജയ്സ്വാൾ ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു താരത്തിന്റെ നേട്ടം. പരിക്കിനെ തുടർന്ന് മൂന്നാം ദിവസം റിട്ടയേഡ് ഹർട്ടായി ബാറ്റിങ് അവസാനിപ്പിച്ച ജയ്സ്വാൾ ഞായറാഴ്ച വീണ്ടും കളിക്കാനിറങ്ങുകയായിരുന്നു. നിലവിൽ 557 റൺസിന്റെ ലീഡിലാണ് ഇന്ത്യ. അതേസമയം അതേസമയം ശുഭ്മൻ ഗില്ലിന് സെഞ്ചറി നേടാനാകാതെ പോയത് നാലാം ദിനം ഇന്ത്യയ്ക്കു നിരാശയായി. 91 റൺസിൽ നിൽക്കെ ഗിൽ റൺഔട്ടാകുകയായിരുന്നു.
2ന് 196 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം കളി അവസാനിപ്പിച്ചത്. സ്കോർ 246 ൽ നിൽക്കെ ഗിൽ റണ്‍ ഔട്ടായി. 64–ാം ഓവറിലെ അവസാന പന്തിലായിരുന്നു താരത്തിന്റെ പുറത്താകല്‍. സ്പിന്നർ ടോം ഹാര്‍ട്‍ലി എറിഞ്ഞ പന്ത് നേരിട്ട കുൽദീപ് യാദവ് റണ്ണിനായി ഓടാൻ ശ്രമിച്ചെങ്കിലും പിന്നീടു പിൻവാങ്ങുകയായിരുന്നു.