മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
കാസർകോട്: മകന്റെ അപ്രതീക്ഷിത മരണത്തിന്റെ ദുഃഖം താങ്ങാനാകാതെ കാസർകോട്ടെ ദമ്പതികളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊയ്നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ ഹാളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതികളുടെ ഏകമകൻ എം. ശിവാനന്ദൻ (19) കഴിഞ്ഞ ഡിസംബർ 29-ന് ബേക്കൽ ബീച്ച് ഫെസ്റ്റിവലിനിടെ നടന്ന അപകടത്തിലാണ് മരിച്ചത്. മംഗളൂരുവിൽ എൻജിനീയറിങ് പഠിച്ചുകൊണ്ടിരുന്ന ശിവാനന്ദൻ സംഗീത പരിപാടി കാണാനെത്തിയപ്പോൾ റെയിൽവേ ട്രാക്കിന് സമീപം നടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടത്തിൽപ്പെടുകയായിരുന്നു.
മകന്റെ മരണത്തിന് ശേഷം വേണുഗോപാലൻ നായരും സ്മിതയും ഗൗരവമായ മാനസിക വിഷമത്തിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. അതിന് ശേഷം ഇരുവരും വളരെ അപൂർവമായി മാത്രമാണ് വീടിന് പുറത്തേക്ക് വന്നിരുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി.
ശിവാനന്ദന്റെ മരണത്തിനു ശേഷം സ്മിതയുടെ അമ്മ ഇവർക്കൊപ്പം താമസിച്ചുവരികയായിരുന്നു. എന്നാൽ വ്യാഴാഴ്ച അവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ദമ്പതികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിൽ മകന്റെ വിയോഗം സഹിക്കാനാകാത്തതാണ് തീരുമാനത്തിന് കാരണമെന്ന സൂചനയുണ്ട്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
English Summary
A couple in Kasaragod, Kerala, was found dead in their home, suspected to be a suicide following the tragic death of their only son. Venu Gopalan Nair (55) and his wife Smitha (45) were discovered hanging in their house in Poynachi.









