ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാരും തന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്നവർ ജയിലിലായ പശ്ചാത്തലത്തിൽ, 2014-ൽ നടന്ന ശബരിമല ദേവപ്രശ്നം വീണ്ടും ചർച്ചയാകുന്നു.
ക്ഷേത്രനടത്തിപ്പുകാർക്ക് കേസുകളും ജയിൽവാസവും നേരിടേണ്ടി വരുമെന്ന പ്രവചനമാണ് അന്നത്തെ ദേവപ്രശ്നത്തിൽ ഉണ്ടായിരുന്നത്. കൗതുകകരമായി, അന്ന് ക്ഷേത്രവുമായി അടുത്ത് പ്രവർത്തിച്ചവരാണ് ഇന്ന് സ്വർണക്കൊള്ള കേസിലെ പ്രതികളായി ജയിലിൽ കഴിയുന്നത്.
2014 ജൂൺ 18-നാണ് പ്രശസ്ത ജ്യോതിഷികളായ ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവർ നേതൃത്വം നൽകിയ ദേവപ്രശ്നം നടന്നത്.
2017-ൽ ശബരിമലയിലെ കൊടിമരം പുതുക്കിപ്പണിയുന്നതിനും പതിനെട്ടാംപടിയുടെ അളവോ സ്ഥാനമോ മാറ്റാതെ കൈവരികൾ നിർമ്മിക്കുന്നതിനുമുള്ള അനുമതിയും ഈ ദേവപ്രശ്നത്തിലൂടെയായിരുന്നു.
അതോടൊപ്പം, ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന ശക്തമായ മുന്നറിയിപ്പും നൽകിയിരുന്നു.
ഹിന്ദു വിശ്വാസപ്രകാരം, ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അഹിതമായ കാര്യങ്ങൾ നടന്നിട്ടുണ്ടോയെന്ന് വിലയിരുത്തുന്നതിനും, ക്ഷേത്രത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളിൽ ദേവഹിതം അറിയുന്നതിനുമാണ് ദേവപ്രശ്നം നടത്തുന്നത്.
അന്നത്തെ ദേവപ്രശ്നത്തിൽ, ക്ഷേത്രവുമായി ബന്ധപ്പെട്ടവർ സൂക്ഷ്മത പാലിക്കണമെന്നും, അപായം, വ്യവഹാരം, മാനക്കേട്, ജയിൽവാസം തുടങ്ങിയ ദോഷങ്ങൾക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
കൊടിമരം മാറ്റേണ്ടതുണ്ടെന്ന നിർദ്ദേശവും ഇതിൽ ഉൾപ്പെട്ടിരുന്നു. ദേവനും ദേവനുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഭക്തർ ഉൾപ്പെടെ എല്ലാവർക്കും സർവത്രദോഷവും ശാസ്താവിന്റെയും ഭഗവതിയുടെയും കോപവും ഉള്ളതായി ദേവപ്രശ്നത്തിൽ കണ്ടെത്തി.
2014 നവംബർ 7 മുതൽ രോഹിതരും ദേവസ്വം ജീവനക്കാരുമടക്കം ക്ഷേത്രവുമായി അടുത്ത് നിൽക്കുന്നവർക്ക് അപകടകാലമായിരിക്കുമെന്നും, ധർമ്മത്തെ നിന്ദിക്കുന്നവരിൽ നിന്ന് ഭീഷണി ഉയരുമെന്നുമാണ് പ്രശ്നഫലം സൂചിപ്പിച്ചത്.
ശബരിമല ഉത്സവത്തിനിടെ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണതും, സ്വർണ്ണകൊടിമരത്തിൽ പെയിന്റടിച്ചതുമാണ് ദേവപ്രശ്നത്തിന് കാരണമായത്.
പന്തളം രാജകുടുംബത്തിനും തിരുവിതാംകൂർ രാജകുടുംബത്തിനും ദോഷസൂചനകളുണ്ടെന്നും ദേവപ്രശ്നത്തിൽ കണ്ടെത്തിയിരുന്നു. പരിഹാരമായി മൃത്യുഞ്ജയ ഹോമവും കൂട്ടപ്രാർത്ഥനയും നിർദേശിച്ചു.
സോപാനം, ബലിക്കല്ല്, ഭിത്തി തുടങ്ങിയ ഭാഗങ്ങളിൽ ലോഹത്തകിട് പൊതിയുന്നത് ശാസ്ത്രവിധേയമല്ലെന്നും ദേവപ്രശ്നത്തിൽ വ്യക്തമാക്കിയിരുന്നു.
English Summary
The 2014 Devaprasnam conducted at Sabarimala has resurfaced in discussions following the arrest of former Travancore Devaswom Board presidents, the thantri, and officials in the Sabarimala gold theft case. The ritual had predicted legal troubles, disgrace, and imprisonment for those involved in temple administration. Notably, individuals closely associated with the temple at that time are now accused in the gold robbery case. The Devaprasnam also issued warnings about misconduct and prescribed remedial rituals to avert divine displeasure.
sabarimala-gold-theft-2014-devaprasnam-warning
sabarimala, gold theft case, devaprasnam, travancore devaswom board, sabarimala controversy, temple administration, kerala news, hindu rituals, sabarimala temple









