ബിജെപി ഭരിക്കുന്ന പഞ്ചായത്തിന്റെ വാഹനത്തിൽ കാവിമാല; ഇടത് പ്രതിഷേധത്തെ തുടർന്ന് മാല നീക്കം ചെയ്ത് പഞ്ചായത്ത് സെക്രട്ടറി
മാറനല്ലൂർ ∙ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിൽ കാവിമാല തൂക്കിയതിനെതിരെ ഇടതുപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ മൂന്ന് മണിക്കൂറോളം ഉപരോധിച്ചു.
വൈകിട്ട് 6 മണിവരെ നീണ്ടുനിന്ന സമരം, പൊലീസ് സാന്നിധ്യത്തിൽ വാഹനത്തിൽ നിന്ന് കാവിമാല നീക്കിയതോടെയാണ് അവസാനിച്ചത്. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മുൻപ് ഇടതുപക്ഷ ഭരണസമിതി അധികാരത്തിലിരിക്കെ പഞ്ചായത്ത് ജീപ്പിൽ ചുവന്ന മാല തൂക്കിയിരുന്നു. അതിനെതിരെ ബിജെപി–കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം ഉയർത്തിയതോടെ അന്നത് നീക്കം ചെയ്യേണ്ടിവന്നിരുന്നു.
എന്നാൽ ഇപ്പോൾ ബിജെപി ഭരണത്തിലേക്ക് എത്തിയതോടെ ഔദ്യോഗിക വാഹനത്തിൽ കാവിമാല തൂക്കിയതാണ് വിവാദമായത്.
ഇത് ഭരണചട്ടങ്ങൾ ലംഘിക്കുന്ന നടപടിയാണെന്നാരോപിച്ച് ഇടതുപക്ഷ അംഗങ്ങൾ വിയോജന കുറിപ്പ് നൽകുകയും തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയുമായിരുന്നു.
പഞ്ചായത്ത് വാഹനത്തിന്റെ കസ്റ്റോഡിയൻ സെക്രട്ടറി ആയതിനാൽ, എട്ട് ഇടതുപക്ഷ അംഗങ്ങൾ ഉച്ചയ്ക്ക് മൂന്ന് മണിമുതൽ സെക്രട്ടറിയുടെ ചേംബറിൽ ഉപരോധം തുടരുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സമരത്തിൽ നിന്ന് പിന്മാറാൻ അംഗങ്ങൾ തയ്യാറായില്ല. തുടർന്ന് സെക്രട്ടറിയുടെ നിർദേശ പ്രകാരം ജീവനക്കാർ ഔദ്യോഗിക വാഹനത്തിൽ നിന്നുള്ള കാവിമാല നീക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
English Summary
Left Democratic Front members staged a three-hour protest by gheraoing the panchayat secretary after a saffron garland was placed on the official panchayat vehicle in Maranalloor. The protest ended after the garland was removed in the presence of police.
maranalloor-panchayat-vehicle-saffron-garland-protest-ldf
Kerala Politics, Panchayat News, Maranalloor, Political Protest, LDF, BJP, Local Governance









