സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ
വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന പൊതുധാരണയ്ക്ക് ശക്തമായ മറുപടിയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയുടെ ജീവിതകഥ.
സ്വപ്നങ്ങളെ മുറുകെ പിടിച്ച് ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും മുന്നേറുകയാണെങ്കിൽ ഏത് ഉയരവും കീഴടക്കാനാകുമെന്നതാണ് അനു കുമാരി തെളിയിക്കുന്നത്.
സ്കൂൾ പഠനകാലം മുതൽ തന്നെ സിവിൽ സർവീസായിരുന്നു അനു കുമാരിയുടെ ലക്ഷ്യം. ഐ.എ.എസ് എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ അവൾക്ക് കരുത്തായി നിന്നത് അചഞ്ചലമായ മനസും പൂർണ പിന്തുണ നൽകിയ കുടുംബവുമാണ്.
രണ്ടര വയസുള്ള മകൻ വിയാനെ അമ്മയുടെ കൈകളിൽ ഏല്പിച്ചാണ് അവൾ വീണ്ടും പഠനത്തിലേക്ക് മടങ്ങിയത്.
അമ്മയായതിനാൽ മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാകാത്ത വേദനയുണ്ടായിരുന്നെങ്കിലും, മകന്റെ കാര്യങ്ങൾ നോക്കിക്കൊണ്ടുതന്നെ പഠനത്തിനായി സമയം കണ്ടെത്താൻ അവൾക്കായി.
ഹരിയാന സ്വദേശിനിയായ അനു കുമാരി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി ഹിന്ദു കോളേജിൽ നിന്ന് ബി.എസ്‌സി ഫിസിക്സും നാഗ്പൂരിൽ നിന്ന് എം.ബി.എയും പൂർത്തിയാക്കി.
തുടർന്ന് സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു. ഇതിനിടെയായിരുന്നു വിവാഹവും കുഞ്ഞിന്റെ ജനനവും. എങ്കിലും ഉറക്കം കെടുത്തിയ ഐ.എ.എസ് സ്വപ്നത്തെ ഉപേക്ഷിക്കാൻ അവൾ തയ്യാറായില്ല.
ജോലി ഉപേക്ഷിച്ച് വീണ്ടും പഠനത്തിലേക്ക് മടങ്ങാൻ അവൾക്ക് പൂർണ പിന്തുണ നൽകി ഭർത്താവ് വരുൺ ദഹിയയും പിതാവ് ബൽജിത് സിംഗും അമ്മ സന്തരോദേവിയും.
ആദ്യ ശ്രമത്തിൽ രണ്ട് മാർക്കിന്റെ കുറവിൽ അവസരം നഷ്ടമായെങ്കിലും രണ്ടാം ശ്രമത്തിൽ തന്നെ രണ്ടാം റാങ്കോടെ അനു കുമാരി വിജയം നേടി.
2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ അവൾ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2020 സെപ്തംബറിൽ തലശേരി സബ് കളക്ടറായി ചുമതലയേറ്റ അനു കുമാരി, ചുരുങ്ങിയ കാലയളവിനുള്ളിൽ സംസ്ഥാനത്തെ മികച്ച സബ് കളക്ടർ എന്ന അംഗീകാരം നേടി.
തിരുവനന്തപുരം ജില്ലാ വികസന കമ്മിഷണറായും കേരള സംസ്ഥാന ഐ.ടി മിഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ച അനു കുമാരി, നിലവിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നിരീക്ഷണ സമിതിയുടെ അധ്യക്ഷയായും പ്രവർത്തിക്കുന്നു.
പഠനവും മാതൃത്വവും ഒരുമിച്ച് കൈകാര്യം ചെയ്തതിനെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടായെങ്കിലും കുടുംബത്തിന്റെ ഉറച്ച പിന്തുണയോടെ സമയക്രമം പാലിച്ചുള്ള പഠനമാണ് അവളുടെ വിജയത്തിന്റെ രഹസ്യം.
“ഐ.എ.എസ് എന്ന മൂന്നക്ഷരത്തിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. പാവപ്പെട്ടവരെ സഹായിക്കാം, വയോജനങ്ങൾക്ക് ആശ്രയമാകാം.
സിവിൽ സർവീസ് സ്വപ്നം കാണുന്നവർ കഠിനാധ്വാനവും ആത്മവിശ്വാസവും ഒരിക്കലും കൈവിടരുത്. നമ്മുടെ ഉത്തരവാദിത്വങ്ങൾ സ്വപ്നങ്ങൾക്ക് അതിരാകരുത്” – അനു കുമാരി പറയുന്നു.
English Summary
Thiruvananthapuram District Collector Anu Kumari’s life stands as a powerful response to the belief that marriage and motherhood limit women’s dreams. Balancing motherhood and determination, she achieved her IAS dream through hard work, discipline, and strong family support.
anu-kumari-ias-inspiration-women-dreams
Anu Kumari, IAS Officer, Thiruvananthapuram Collector, Women Inspiration, Civil Services, Motherhood and Career, Kerala News









