തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ വീഴുന്ന രോഗികൾക്ക് ഒരു മുന്നറിയിപ്പുമായി സംസ്ഥാന മെഡിക്കൽ കൗൺസിൽ.
സകല രോഗങ്ങളും ഭേദമാക്കുമെന്ന് അവകാശപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ ആയുർവേദ ഡോക്ടർക്കെതിരെ കനത്ത പിഴ ശിക്ഷ വിധിച്ചു.
പത്തനംതിട്ട എൻ.പി ആയുർവേദ ആശുപത്രിയിലെ ഡോ. കെ.സി. സിദ്ധാർത്ഥനാണ് 50,000 രൂപ പിഴയൊടുക്കേണ്ടി വരുന്നത്.
ആസ്മ മുതൽ ലിവർ സിറോസിസ് വരെ; ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന അത്ഭുത ചികിത്സാ വാഗ്ദാനങ്ങൾ
ആസ്മയ്ക്ക് പ്രത്യേക ‘തുള്ളിമരുന്ന്’ ചികിത്സയുണ്ടെന്നും കേരളത്തിലുടനീളം ഇതിനായി 25 പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ഡോ. സിദ്ധാർത്ഥൻ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.
എന്നാൽ ആസ്മയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ അവകാശവാദങ്ങൾ. പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ മുതൽ ജീവനുതന്നെ ഭീഷണിയായ ക്യാൻസർ,
ബ്രെയിൻ ട്യൂമർ, ലിവർ സിറോസിസ് എന്നിവ വരെ പൂർണ്ണമായും സുഖപ്പെടുത്തുമെന്ന് ഡോക്ടർ സോഷ്യൽ മീഡിയാ വീഡിയോകളിലൂടെ വാഗ്ദാനം നൽകിയിരുന്നു.
രക്തസമ്മർദ്ദം, അലർജി രോഗങ്ങൾ, വെരിക്കോസ് വെയ്ൻ തുടങ്ങി സാധാരണക്കാർ ബുദ്ധിമുട്ടുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും തന്റെ പക്കൽ പരിഹാരമുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ ‘തള്ളൽ’.
വ്യാജ ചികിത്സാ പ്രചാരണങ്ങൾക്കെതിരെ പടയൊരുക്കി ശാസ്ത്രസാഹിത്യ പരിഷത്തും കാപ്‌സ്യൂൾ കേരളയും
സോഷ്യൽ മീഡിയയിൽ തരംഗമായ ഈ പരസ്യങ്ങൾ ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൊതുജനാരോഗ്യ കൂട്ടായ്മയായ ‘കാപ്‌സ്യൂൾ കേരള’ (CAPSULE Kerala) രംഗത്തെത്തുകയായിരുന്നു.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ആധുനിക വൈദ്യശാസ്ത്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമായ ഇത്തരം പരസ്യങ്ങൾക്കെതിരെ ശക്തമായ തെളിവുകൾ സഹിതം കാപ്‌സ്യൂൾ കേരള മെഡിക്കൽ കൗൺസിലിന് പരാതി നൽകി.
ഗുരുതരമായ രോഗാവസ്ഥയിലുള്ളവർ ഇത്തരം വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ശരിയായ ചികിത്സ വൈകിപ്പിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം എന്ന ഗൗരവകരമായ നിരീക്ഷണവും പരാതിയിൽ ഉണ്ടായിരുന്നു.
മെഡിക്കൽ എത്തിക്സ് ലംഘനം; നിയമവിരുദ്ധ പരസ്യങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് അധികൃതർ
പരാതിയിന്മേൽ വിശദമായ അന്വേഷണം നടത്തിയ മെഡിക്കൽ കൗൺസിൽ, ഡോ. സിദ്ധാർത്ഥൻ നടത്തിയത് മെഡിക്കൽ എത്തിക്സിന്റെ ലംഘനമാണെന്ന് കണ്ടെത്തി.
ഒരു ഡോക്ടർ പാലിക്കേണ്ട മാന്യതയ്ക്കും നിയമങ്ങൾക്കും നിരക്കാത്ത രീതിയിൽ രോഗികളെ ആകർഷിക്കാൻ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചതിനാണ് ഇപ്പോൾ 50,000 രൂപ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.
ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്റ്റ് പ്രകാരം കുറ്റകരമായ ഇത്തരം പരസ്യങ്ങൾ നൽകുന്നവർക്കെതിരെ ഇനിയും കർശന നടപടികൾ തുടരുമെന്ന് മെഡിക്കൽ കൗൺസിൽ വ്യക്തമാക്കി.
English Summary
The Kerala State Medical Council has cracked down on unethical medical advertising by fining Dr. K.C. Sidharthan of NP Ayurveda Hospital, Pathanamthitta, ₹50,000. The doctor utilized social media platforms to promote unverified treatments for chronic and terminal illnesses, including cancer, brain tumors, and liver cirrhosis.









