പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു.
ആത്മീയ ധ്യാന ഗുരു ഫാദർ പ്രശാന്ത് (IMS ധ്യാനഭവൻ ഡയറക്ടർ ) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് അദ്ദേഹം വിടവാങ്ങിയത്,.
പൊതു ദർശനത്തിനായി ഭൗതീക ശരീരം അച്ചന്റെ പള്ളിത്തോട് വീട്ടിലും പള്ളിത്തോട് പള്ളിയിലും, അച്ചന്റെ മാനസിക ആരോഗ്യ കേന്ദ്രങ്ങളായ മരിയ സദനിലും, മരിയ ഭവനിലും, മരിധാമിലും തുടർന്ന് IMS ധ്യാനഭവനിലും വെയ്ക്കുന്നതാണ്.
പള്ളിത്തോട് എന്ന കൊച്ചു ഗ്രാമത്തിൽ റെയ്നോൾഡ്–എർണ്ണമ്മ ദമ്പതികളുടെ പത്ത് മക്കളിൽ രണ്ടാമനായി പ്രശാന്തച്ചൻ ജനിച്ചു.
ബാല്യകാലം മുതൽ തന്നെ പള്ളിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അൾത്താര ബാലസഖ്യത്തിൽ ചേർന്ന് പ്രവർത്തനം ആരംഭിച്ചു.
ചെറുപ്പം മുതലേ ആത്മീയജീവിതത്തോടുള്ള ആകർഷണം പ്രകടിപ്പിച്ച ഉണ്ണിയുടെ ജീവിതത്തിൽ പൗരോഹിത്യത്തിലേക്കുള്ള ശക്തമായ ചായ്‌വുകൾ വളർന്നത് ആൻഡ്രൂസ് തെക്കേവീടൻ അച്ചന്റെ ആത്മീയ നേതൃത്വത്തിലൂടെയായിരുന്നു.
ഏഴാം ക്ലാസോടെ പഠനം ഭാരത് റാണി പ്രേഷിത ഭവനിലേക്കു മാറ്റിയ പ്രശാന്തച്ചൻ, പത്താം ക്ലാസ് പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ മിഷനറി സൊസൈറ്റിയുടെ കീഴിൽ വൈദിക പരിശീലനത്തിനായി ഉത്തർപ്രദേശിലെ വരണാസിയിലേക്ക് പോയി.
പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു.
ദീർഘകാല ആത്മീയ പരിശീലനത്തിനൊടുവിൽ 1981 ഡിസംബർ 28-നാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്.
റാഞ്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ തിയോളജി പഠിക്കുന്ന കാലഘട്ടത്തിലാണ് പ്രശാന്തച്ചന്റെ ആത്മീയജീവിതത്തിൽ നിർണായകമായ വഴിത്തിരിവുണ്ടായത്.
അക്കാലത്ത് പ്രശസ്ത വചനപ്രഘോഷകനായ ഫാ. റുഫൂസ് പെരേര കോളേജിലെത്തിയതും അദ്ദേഹത്തിന്റെ ശക്തമായ വചനപ്രഘോഷണം പ്രശാന്തച്ചനെ കരിസ്മാറ്റിക് ആത്മീയതയിലേക്കു നയിച്ചതുമാണ് ആ മാറ്റത്തിന് കാരണം.
സെമിനാരി പഠന കാലത്തുതന്നെ റാഞ്ചിയിലെ വിവിധ ഇടവകകളിൽ കരിസ്മാറ്റിക് ഗ്രൂപ്പുകൾ രൂപീകരിക്കുകയും അവയ്ക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
വൈദിക പട്ടം ലഭിച്ചതിന് ശേഷം, മണിപ്പൂരിലെ സിങ്ങാത്ത് മിഷൻ മേഖലയിലെ നോൺ-നാഗ ആദിവാസി സമൂഹത്തിനിടയിൽ സേവനം ചെയ്യുന്നതിനായി അദ്ദേഹത്തെ നിയോഗിച്ചു.
അവിടെയുള്ള ജീവിതാനുഭവങ്ങൾ പ്രശാന്തച്ചന്റെ സാമൂഹിക പ്രതിബദ്ധത കൂടുതൽ ആഴപ്പെടുത്തുകയായിരുന്നു.
ഇന്നത്തെ പുന്നപ്ര ഐ.എം.എസ് ധ്യാനകേന്ദ്രം മുൻപ് ഭാരത് റാണി പ്രേഷിത ഭവൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1985 മുതൽ ഇവിടെ കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
1989 ജൂൺ 13-ന്, അന്തോണീസ് പുണ്യവാളന്റെ തിരുനാൾ ദിനത്തിലാണ് പ്രശാന്തച്ചൻ പുന്നപ്ര ഐ.എം.എസ് ധ്യാനകേന്ദ്രത്തിലേക്ക് എത്തിയത്.
കേരളത്തിൽ ആദ്യമായി തപസ് ധ്യാനം ആരംഭിച്ചത് പ്രശാന്തച്ചനാണെന്നത് ശ്രദ്ധേയമാണ്. 1996-ൽ അദ്ദേഹം 40 ദിവസം വെള്ളം മാത്രം കുടിച്ച് ഉപവസിച്ച് പ്രാർത്ഥിക്കുന്ന ആത്മീയ ശൈലി സ്വന്തം ജീവിതത്തിൽ ആരംഭിച്ചു.
പിന്നീട് ജീവിതത്തിലെ വിവിധ പ്രതിസന്ധികളെ നേരിടേണ്ടിവന്നപ്പോഴും അദ്ദേഹം ആശ്രയിച്ചത് ഈ 40 ദിന ഉപവാസ പ്രാർത്ഥനയെയായിരുന്നു.
1989 മുതൽ 1996 വരെ ഐ.എം.എസിന്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ച പ്രശാന്തച്ചൻ, പിന്നീട് ഡയറക്ടറായും ചുമതല വഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങളാണ് നടപ്പിലാക്കപ്പെട്ടത്.
ഐ.എം.എസ് കീഴിൽ മാനസിക രോഗങ്ങളാൽ പീഡിതരായവരെ പരിചരിക്കുന്ന നാല് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
മരിയ ഭവൻ, മരിയാലയം, മരിയസദൻ, മരിയധാം എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ, മാനസിക വൈകല്യങ്ങൾ മൂലം സമൂഹം ഉപേക്ഷിച്ച 350-ഓളം സ്ത്രീകൾക്ക് അഭയം നൽകുന്നു.
തെരുവുകളിൽ അലഞ്ഞുതിരിഞ്ഞവരും കുടുംബങ്ങൾ ഉപേക്ഷിച്ചവരുമായ ഇവരെ ശുശ്രൂഷിക്കുന്നത് പ്രശാന്തച്ചൻ സ്ഥാപിച്ച ‘ഡോട്ടേഴ്സ് ഓഫ് ഐ.എം.എസ് അമ്മ’ എന്ന സമർപ്പിത സമൂഹമാണ്. ആത്മീയതയും കരുണയും കൈകോർത്ത അപൂർവ മാതൃകയായി ഈ പ്രവർത്തനങ്ങൾ മാറിയിട്ടുണ്ട്.
സംസ്കാരം ചൊവാഴ്ച 23/12/2025 വൈകുന്നേരം മൂന്നു മണിക്ക് IMS ധ്യാനഭവനിൽ വെച്ച് നടത്തപെടുന്നതാണ്.









