തദ്ദേശത്തിൽ എന്തുകൊണ്ട് തോറ്റു; സിപിഐയുടെ കണ്ടെത്തലുകൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിന് കാരണം സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന വിലയിരുത്തലുമായി സിപിഐ.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ വിലയിരുത്തൽ ഉയർന്നത്.
ഭരണവിരുദ്ധ വികാരത്തെ അവഗണിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും സർക്കാരും പാർട്ടിയും അടിയന്തരമായി ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും യോഗം നിർദേശിച്ചു.
ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകളിൽ ഗണ്യമായ ഇടിവുണ്ടായതായും യോഗം വിലയിരുത്തി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി സ്വീകരിച്ച സമീപനവും, വർഗീയ പരാമർശം നടത്തിയ വ്യക്തിയെ ഒപ്പം കൊണ്ടുനടന്നതും മുസ്‌ലിം ന്യൂനപക്ഷത്തെ ഇടതുപക്ഷത്തിൽ നിന്ന് അകറ്റിയതായാണ് നേതാക്കളുടെ വിമർശനം.
വെള്ളാപ്പള്ളിയെ തിരുത്തി കൂട്ടിനിർത്തുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കേണ്ടിയിരുന്നതെന്നും അഭിപ്രായമുയർന്നു.
മുഖ്യമന്ത്രിയുടെ നിരവധി തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും അത് മുന്നണിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുന്നതായും യോഗത്തിൽ വിമർശനമുണ്ടായി.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളിലൂടെ അഭിപ്രായം പ്രകടിപ്പിച്ച രീതിയെയും ചില നേതാക്കൾ ചോദ്യം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉറപ്പാക്കാൻ തിരുത്തലുകൾ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
ഇതിന്റെ ഭാഗമായി ജില്ലാതലങ്ങളിൽ വിശദമായ പരിശോധന നടത്താനും, സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേക അവലോകനം നടത്താനും തീരുമാനിച്ചു.
എല്ലാ ജില്ലാ കൗൺസിലുകളും പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശിച്ചു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സിപിഐയും സിപിഎമ്മും തമ്മിൽ നിലപാട് വ്യത്യാസം വ്യക്തമാണ്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന നിലപാടിലാണ് സിപിഎം നേതാക്കൾ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് നടത്തിയതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
English Summary
The CPI has attributed the Left Front’s poor performance in the local body elections to strong anti-incumbency sentiment in Kerala. The party’s state executive said the government and the front must make urgent corrections, noting a decline in minority support and criticizing certain decisions and approaches of the Chief Minister. CPI leaders also differed sharply from CPM, which maintains there is no anti-incumbency in the state.
CPI Cites Anti-Incumbency Behind LDF Defeat in Local Body Polls
CPI, LDF, local body elections, anti-incumbency, Kerala politics, CPI state executive, minority votes, CPM, Pinarayi Vijayan, political analysis









