ഇമാമിന്റെ സമയോചിത ഇടപെടലിൽ തിരികെ കിട്ടയത് ഏഴ് ജീവനുകൾ
ദിസ്പൂർ: അസമിലെ ശ്രീഭൂമി ജില്ലയിൽ ഉണ്ടായ ഒരു ഭീതിജനകമായ അപകടത്തിൽ നിന്ന് ഏഴ് പേരുടെ ജീവൻ രക്ഷിക്കപ്പെട്ടത് ഒരു പള്ളി ഇമാമിന്റെ അതുല്യമായ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് കാരണം.
പുലർച്ചെ നിയന്ത്രണം വിട്ട ഒരു കാർ ദേശീയപാതയിൽ നിന്ന് തെന്നിമാറി കുളത്തിലേക്ക് മറിഞ്ഞത് വലിയ ദുരന്തത്തിന് സാധ്യത ഉണ്ടാക്കിയെങ്കിലും, ഇമാമിന്റെ ജാഗ്രതയും തന്ത്രപൂർവമായ ഇടപെടലാണ് അപകടം വൻ ദുരന്തമായി മാറാതെ തടഞ്ഞത്.
പുലർച്ചെയാണ് അപകടം ഉണ്ടായത് . ഈ സമയം പ്രദേശത്ത് ആളുകളുടെ സാന്നിധ്യം വളരെ കുറവായിരുന്നു. മിക്കവരും ഉറക്കത്തിലായതിനാൽ അപകടം ഉടൻ ആരും ശ്രദ്ധിച്ചില്ല.
നിയന്ത്രണം വിട്ട വാഹനം കുളത്തിലേക്ക് വീണ് മുങ്ങിത്താഴാൻ തുടങ്ങുമ്പോൾ കാറിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ആരും സംഭവിച്ചത് മനസിലാക്കാൻ പോലും കഴിഞ്ഞില്ല.
ഇരുട്ടും നിശ്ബ്ദതയും നിറഞ്ഞ സമയമായതിനാൽ അവർക്കു സഹായം തേടുവാനും സാധിച്ചിരുന്നില്ല.
ഈ സമയത്താണ് പള്ളിയിലെ ഇമാമും മിരാബാരി മദ്രസയിലെ അധ്യാപകനുമായ മൗലാന അബ്ദുൾ ബാസിത് വലിയ ഒരു ശബ്ദം കേട്ട് പുറത്തേക്ക് എത്തിയതും അപകടം സംഭവിച്ചതായി തിരിച്ചറിഞ്ഞതും.
കുളത്തിന്റെ നടുവിൽ ഒരു വാഹനം വെള്ളത്തിനടിയിലേക്ക് പതുക്കെ മുങ്ങുന്നത് കണ്ടപ്പോൾ അദ്ദേഹം ഒരു നിമിഷം പോലും പാഴാക്കാതെ അത്യാഹിതാവസ്ഥ തിരിച്ചറിഞ്ഞു.
ഉടൻ തന്നെ പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ സ്ഥലവാസികളോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
പുലർച്ചെ സമയം ആയതിനാൽ സാധാരണയായി ആളുകൾ വീടുകളിൽ ഉറങ്ങുകയായിരുന്നെങ്കിലും ഇമാമിന്റെ ഉച്ചഭാഷിണിയിലെ അടിയന്തര അറിയിപ്പ് കേട്ട നാട്ടുകാർ പെട്ടന്ന് ഓടിയെത്തി.
ഉടൻ തന്നെ നിരവധി പേർ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഏഴ് പേരെയും അവർ ചേർന്ന് വെള്ളത്തിൽ നിന്ന് പുറത്തെടുത്തു.
കാർ കുളത്തിലേക്ക് വീണതിന് പിന്നാലെ യാത്രക്കാരെ പേടിയും ആശയക്കുഴപ്പവും പിടിച്ചുകുലുക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ അവർ രക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ, ഇമാമിന്റെ ജാഗ്രതയാണ് അവരുടെ ജീവന് രക്ഷയായത്.
അപകടം കണ്ട ഉടനെ തന്നെ ഭയപ്പെട്ടു നിൽക്കാതെ, കാര്യങ്ങൾ കൂടുതൽ മോശമായി പോകുന്നതിന് മുൻപ് ബുദ്ധിപൂർവം പ്രവർത്തിച്ചതിനാലാണ് ജീവഹാനി ഒഴിവായത്.
പ്രദേശവാസികളും അധികൃതരും ഇമാമിന്റെ ഈ അപൂർവ ധൈര്യത്തിന് അഭിനന്ദനവും നന്ദിയും അറിയിച്ചിട്ടുണ്ട്.









