ശബരിമല മണ്ഡല‐മകരവിളക്ക് : തീർഥാടകർക്ക് ടോപ് ലെവൽ സുരക്ഷ–സൗകര്യങ്ങൾ; ഒരുക്കങ്ങൾ ദ്രുതഗതിയിൽ
തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി..
മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി. എൻ. വാസവന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദ്ദേശങ്ങൾ നൽകിയത്.
ആഗോള അയ്യപ്പസംഗമവും രാഷ്ട്രപതിയുടെ സന്ദർശനവും പരിഗണിച്ച് ഒരുക്കങ്ങൾ നേരത്തെ തുടങ്ങി. രണ്ടും മുൻ അവലോകന യോഗങ്ങളിൽ നൽകിയ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.
ഈ വർഷം തീർഥാടകരുടെ വരവ് കൂടുതൽ പ്രതീക്ഷിക്കുന്നതിനാൽ അപ്പവും അരവണയും തടസ്സമില്ലാതെ ലഭ്യമാക്കാൻ 50–65 ലക്ഷം പായ്ക്ക് ബഫർ സ്റ്റോക്ക് തയ്യാറാക്കും. നിലവിൽ 15 ലക്ഷം സ്റ്റോക്ക് സജ്ജമാണ്.
കഴിഞ്ഞ വർഷം പോലെ വിർച്വൽ ക്യൂയിൽ എൻട്രി പോയിന്റുകളിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം തുടരും. ആധാർ അടക്കമുള്ള തിരിച്ചറിയൽ കാർഡ് വഴി രജിസ്ട്രേഷൻ സാധ്യമാകും.
തീർഥാടനം സംബന്ധിച്ച വിവരങ്ങൾ നൽകുന്ന മൊബൈൽ ആപ്പ് ദേവസ്വം ബോർഡ് പുറത്തിറക്കും
തീർഥാടനം സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്ന സ്പെഷ്യൽ മൊബൈൽ ആപ്പ് ദേവസ്വം ബോർഡ് അവതരിപ്പിക്കും. തീർഥാടകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഈ വർഷം സംസ്ഥാനത്തുടനീളം ലഭ്യമാക്കും.
പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ സൗകര്യങ്ങൾ പൂർത്തിയാകുന്നു.
സുരക്ഷ ഉറപ്പാക്കാൻ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വനം വകുപ്പിന്റെ കൺട്രോൾ റൂമുകളും AI ക്യാമറകളും സ്ഥാപിക്കും. വൈൽഡ് വാച്ച് SMS സംവിധാനം തുടരും.
വാട്ടർ അതോറിറ്റി സുരക്ഷിത കുടിവെള്ളത്തിനായി കിയോസ്കുകളും പുതിയ ടാപ്പുകളും, ജലനിലവാരം പരിശോധിക്കാൻ താൽക്കാലിക ലാബും സജ്ജമാക്കും. അപകട സാധ്യതയുള്ള മേഖലകളിൽ ഹസാർഡ് സ്റ്റഡി നടത്തി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
ഒരു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ ശമ്പളം; എസ്ബിഐയിൽ ജോലി നേടാം; ബിരുദധാരികൾക്കും അപേക്ഷിക്കാം
സന്നിധാനം, പമ്പ, നീലിമല, നിലയ്ക്കൽ എന്നിവിടങ്ങളിൽ 24 മണിക്കൂർ ആരോഗ്യ സേവനം ലഭ്യമാക്കും
ആരോഗ്യ വകുപ്പിന്റെ 24×7 മെഡിക്കൽ ഹെൽപ്പ് സന്നിധാനം, പമ്പ, നീലിമല, നിലയ്ക്കൽ എന്നിവിടങ്ങളിൽ ലഭ്യമാകും. 15 എമർജൻസി മെഡിക്കൽ സെന്ററുകൾ തുറക്കും. പ്രധാന ആശുപത്രികളിൽ കാർഡിയോളജി സൗകര്യവും ഉറപ്പാക്കും.
പമ്പയിലേക്കുള്ള റോഡുകളും സഞ്ചാരയോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടുന്നു. അഗ്നിശമന സേനയുടെ പ്രത്യേക സംഘം, സ്കൂബ ഡൈവേഴ്സ് എന്നിവരുടെ സേവനവും ലഭ്യമാകും. ലഹരി വിരുദ്ധ സംയുക്ത പരിശോധന എക്‌സൈസ്, പോലീസ്, ഫോറസ്റ്റ് വകുപ്പുകളുടെ നേതൃത്വത്തിൽ ശക്തമാക്കും.
KSRTC സ്പെഷ്യൽ സർവീസുകളും, ശുചിത്വമിഷൻ മുഖേന ശുചിമുറികളും വേസ്റ്റ് മാനേജ്മെന്റും ശക്തമാക്കും. സന്നിധാനത്ത് ഇൻഫർമേഷൻ & പി.ആർ.ഒ.യുടെ നേതൃത്വത്തിൽ മൾട്ടി–ലാംഗ്വേജ് മീഡിയ സെന്ററും പ്രവർത്തിക്കും.









