തിരുവനന്തപുരം : പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് അടിയന്തരമായി നിക്ഷേപം സ്വീകരിച്ച് കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി സിപിഎമ്മും സര്‍ക്കാരും. അറുപത് ശതമാനം സംഘങ്ങളിലും ഇടതുഭരണം നിലനില്‍ക്കെ പ്രശ്‌നത്തില്‍ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ പാക്കേജിലേക്ക് കേരള ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ സാങ്കേതിക കടമ്പകളേറെയാണ്. ഇതേ തുടര്‍ന്നാണ് ബദല്‍ നീക്കം.
കരുവന്നൂരില്‍ ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം. കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് അടിയന്തരമായി കണ്ടെത്തേണ്ട പണം സഹകരണ സംഘങ്ങളില്‍ നിന്ന് നിക്ഷേപമായി എത്തിക്കാനാണ് ശ്രമം നടക്കുന്നത്. അതാത് ഭരണ സമിതികളോട് സഹകരണ മന്ത്രി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം സമാഹരിക്കാന്‍ നേരത്തെ നടത്തിയ നീക്കം സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ പേരില്‍ അലസിപ്പിരിഞ്ഞിരുന്നു. ഭരണ സമിതികളില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തി നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോള്‍. സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് കേരള ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് പണമെത്തിയാലുടന്‍ നിക്ഷേപം പിന്‍വലിക്കാമെന്ന വ്യവസ്ഥ മുന്‍നിര്‍ത്തി കൂടിയാണ് ചര്‍ച്ച.
കേരളാ ബാങ്കില്‍ നിന്ന് സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് വായ്പയെടുക്കുന്നതിലും സാങ്കേതിക കടമ്പകള്‍ ഏറെയാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ ലാഭത്തിന്റെ 15 ശതമാനം കേരളാ ബാങ്കില്‍ കരുതല്‍ ധനം നിക്ഷേപിക്കുന്നുണ്ട്. ഇത്തരത്തില്‍ കേരളാബാങ്കിന്റെ കൈവശമുള്ള 1500 കോടിയോളം രൂപയില്‍ നിന്ന് 500 കോടി പുനരുദ്ധാരണ നിധിയിലേക്ക് മാറ്റാനാണ് ധാരണ. അതാത് സഹകരണ സംഘത്തിന്റെ അനുമതിക്കൊപ്പം സഹകരണ നിയമഭേദഗതിയുടെ നടപടി ക്രമങ്ങളും ഇതിനായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേരള ബാങ്ക് ഭരണ സമിതി തീരുമാനിച്ചാല്‍ വായ്പ നല്‍കാന്‍ തടസമില്ലെങ്കിലും റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി നബാര്‍ഡ് ഉടക്കിട്ടിട്ടുണ്ട്. കോര്‍ ഫണ്ടിനേക്കാള്‍ മേലെ നഷ്ടമുള്ളതോ തട്ടിപ്പിലൂടെ തകര്‍ന്ന സംഘടങ്ങള്‍ക്കോ വായ്പ നല്‍കരുതെന്നാണ് ആര്‍ബിഐ വ്യവസ്ഥ. ഇതുരണ്ടും കരുന്നൂരിന് നിലവില്‍ തിരിച്ചടിയുമാണ്.