ഇന്ന് ശക്തമായ മഴ പെയ്യും
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മാന്നാര്‍ കടലിടുക്കിനു മുകളിലും, തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നതിന്റെ സ്വാധീന ഫലമായാണ് മഴ പെയ്യുന്നത്.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കൊപ്പം, മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
മഴ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ഇന്നും ചോദ്യം ചെയ്യും
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൊച്ചി പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. അതേസമയം കേസിൽ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇന്നലെ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വേടനെ വിട്ടയച്ചത്. കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
തുടർന്ന് കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും ആണ് വേടന് കോടതി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
എന്നാല്‍, തനിക്കെതിരെ ഉയർന്നു വന്ന പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം.
എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും
പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ ഒരിക്കലും പൊതുവേദിയിൽ നിന്ന് മാറിനിന്നിട്ടില്ലെന്നും ജനങ്ങൾക്കു മുന്നിൽ ജീവിച്ചും മരിക്കുമെന്നും വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ നടന്ന കരിയാട്ടം മഹോത്സവത്തിന്റെ സമാപന ദിനത്തിൽ നടന്ന സംഗീത പരിപാടിയിലാണ് വേടൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
”ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയി എന്നാണ്. എന്നാൽ ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ല.
ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാൻ തന്നെയാണ് വന്നിരിക്കുന്നത്,” വേടൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത യുവാക്കൾ അദ്ദേഹത്തെ ആവേശത്തോടെ സ്വീകരിച്ചു.
Summary: Kerala is likely to receive isolated heavy rainfall over the next five days, according to the IMD. The showers are due to a cyclonic circulation over the Mannar Strait, southern Odisha, and northern Andhra Pradesh coasts.









