സർക്കാരിന്റെ ‘സ്വന്തം വിസി’ ആർഎസ്എസ് പരിപാടിയിൽ
തിരുവനന്തപുരം: ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ‘ജ്ഞാനസഭ’യിൽ സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാർ പങ്കെടുത്തതിൽ സംസ്ഥാന സർക്കാർ കടുത്ത പ്രതിരോധത്തിൽ. ഗവർണർ നിയമിച്ച കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിസിമാർക്ക് പുറമേ, ഫിഷറീസ് സർവകലാശാല (കുഫോസ്)യിലെ സർക്കാരിന്റെ സ്വന്തം വിസിയും ആർഎസ്എസ് ജ്ഞാനസഭ വേദിയിലെത്തി.
കുഫോസ് വിസി ഡോ. എ ബിജുകുമാറിന്റെ പങ്കാളിത്തം ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസും യുഡിഎഫും. സർക്കാർ നോമിനിയാണ് കുഫോസ് വിസി. സിപിഎം സംഘടനയായ ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ (ഫുട്ട) അംഗമാണ് വിസിയായ ബിജുകുമാർ. വിസിമാർക്ക് വ്യക്തിപരമായി തീരുമാനം എടുക്കാമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മുൻ നിലപാടും തിരിച്ചടിയായി. കുഫോസ് വിസി പങ്കെടുത്തത് മൂലം മറ്റ് വിസിമാർക്കെതിരെ പ്രതിഷേധിക്കാൻ ആകാതെ ഇടത് സംഘടനകളും ആശയക്കുഴപ്പത്തിലാണ്.
ആർഎസ്എസിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസ്ഥാനത്തെ 4 സർവകലാശാല വിസിമാരാണ് ജ്ഞാനസഭയിൽ പങ്കെടുത്തത്. കേരള വിസി ഡോ. മോഹനൻ കുന്നുമ്മേൽ, കാലിക്കറ്റ് വിസി ഡോ. പി രവീന്ദ്രൻ, കണ്ണൂർ വിസി ഡോ. കെകെ സജു എന്നിവരാണ് ജ്ഞാനസഭയിൽ പങ്കെടുത്ത മറ്റുപ്രമുഖർ. എന്നാൽ ഇവർ പങ്കെടുക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നതാണ്. സിപിഎം എതിർപ്പ് മറികടന്നാണ് ഗവർണർ നോമിനിയായി എത്തിയ 4 പേർ പരിപാടിയിൽ പങ്കെടുത്തത്.
അതേസമയം ജ്ഞാനസഭയിൽ വിസിമാർ പങ്കെടുത്തതിനെ തള്ളിപ്പറയുകയല്ലാതെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനാവില്ല. ആർഎസ്എസ് ഒരു നിരോധിതസംഘടനയല്ല. മാത്രമല്ല, ചാൻസലറായ ഗവർണർകൂടി പങ്കെടുക്കുന്ന പരിപാടിയിൽ വിസിമാരുടെ സാന്നിധ്യം സാങ്കേതികമായി ചോദ്യംചെയ്യാനുമാവില്ലെന്നതാണ് തിരിച്ചടിയാവുന്നത്. ആർഎസ്എസ് സംഘചാലക് മോഹൻ ഭഗവത് പങ്കെടുക്കുന്ന പരിപാടിയിൽ രാജ്യത്തെ നിരവധി സർവകലാശാല വിസിമാർ പങ്കെടുക്കുമെന്നാണ് വിവരം.
ഗവർണറെ തോൽപ്പിക്കാൻ വിസിമാർ മുടക്കിയത് ഒരു കോടി 13 ലക്ഷം രൂപ; പണം സ്വന്തം പോക്കറ്റിൽ നിന്നല്ല, സർവകലാശാലകളുടെ ഫണ്ടിൽ നിന്നും
തിരുവനന്തപുരം: ഗവർണർക്കെതിരായ കേസ് നടത്തിപ്പിന് സർവകലാശാല ഫണ്ടിൽ നിന്നും വി സിമാർ ചെലവിട്ടത് ഒരു കോടി പതിമൂന്നു ലക്ഷം രൂപ. മുൻ കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയും മുൻ കുഫോസ് വിസി ഡോ.റിജി ജോൺ 36 ലക്ഷം രൂപയും ചെലവാക്കി. ചെലവായ തുക വി സിമാരിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
2022ലാണ് സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വിസിമാരും ഗവർണരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. കണ്ണൂർ, സാങ്കേതിക സർവകലാശാല ഉൾപ്പടെയുള്ള സർവകലാശാലകളിലെ വിസിമാരെ പുറത്താക്കിക്കൊണ്ട് ഗവർണർ ഇറക്കിയ ഉത്തരവായിരുന്നു പ്രശ്‌നങ്ങൾക്ക് ആധാരം.
ഇതിന് പിന്നാലെ വിസിമാർ കോടതിയെ സമീപിക്കുകയും ചെയ്തു. വിസിമാർ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ചെലവഴിച്ച തുകയുടെ വിവരങ്ങളാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. കെടിയു, കാലിക്കറ്റ്, കുസാറ്റ്, മലയാളം,ശ്രീനാരായണ വിസിമാരും കേസ് നടത്തിപ്പിന് പണം എടുത്തതായാണ് പുറത്തു വരുന്ന വിവരം.
എന്നാൽ ഇത്തരത്തിൽ പോയ കേസുകളൊക്കെ നടത്താൻ ഉള്ള ഫണ്ട് എടുത്തത് വിവിധ സർവകലാശാലകളുടെ ഫണ്ടിൽ നിന്നും ആണ്. ഒരു കോടി 13 ലക്ഷം രൂപ ആയിരുന്നു ഇതിനായി ചെലവഴിച്ചത്. എൽദോസ് പി.കുന്നപ്പിള്ളിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ വിശദമായ കണക്ക് സമർപ്പിച്ചത്.
വിസിമാരും ചെലവഴിച്ച തുകയും
∙കണ്ണൂർ വിസി ആയിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രൻ – 69 ലക്ഷം
∙കുഫോസ് വിസിയായിരുന്ന ഡോ.റിജി ജോൺ – 36 ലക്ഷം
∙സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ.എം.എസ്. രാജശ്രീ – 1.5 ലക്ഷം
∙കാലിക്കറ്റ് വിസി ഡോ.എം.കെ. ജയരാജ് – 4.25 ലക്ഷം
∙കുസാറ്റ് വിസി ഡോ.കെ.എൻ. മധുസൂദനൻ – 77,500 രൂപ
∙മലയാള സർവകലാശാല വിസിയായിരുന്ന ഡോ.വി.അനിൽകുമാർ – 1 ലക്ഷം
∙ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ.മുബാറക് പാഷ – 53000 രൂപ
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോഷ്യേറ്റ് പ്രഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കോടതി ചെലവിനായി 8 ലക്ഷം രൂപ നാളിതുവരെ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവാക്കിയതായും രേഖകൾ വ്യക്തമാക്കുന്നു.
കണ്ണൂർ വിസിയും കുഫോസ് വിസിയും സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിനു മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ പ്രത്യേകമായി ചുമതലപ്പെടുത്തുകയായിരുന്നു.
കാലിക്കറ്റ് വിസി, ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസിലിനെ ഒഴിവാക്കി സീനിയർ അഭിഭാഷകന്റെ സേവനം തേടിയതിനു നാലേകാൽ ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിന്റെ ഹർജി ഹൈക്കോടതിയിൽ പരിഗണിക്കുമ്പോഴും യൂണിവേഴ്സിറ്റി കൗൺസലിനെ ഒഴിവാക്കി മുതിർന്ന അഭിഭാഷകൻ പി.രവീന്ദ്രനെ ചുമതലപെടുത്തിയതിനു 6,50000 രൂപ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടു.
സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് ചെലവുകൾ വഹിക്കേണ്ടത്. എന്നാൽ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യം ചെയ്യുന്നതിനു സർവകലാശാല ഫണ്ടിൽ നിന്നും തുക ചെലവിടുന്നത് ആദ്യമായാണ്.
തുക ബന്ധപ്പെട്ട വിസിമാരിൽ നിന്നോ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.
ENGLISH SUMMARY:
Four Vice Chancellors from Kerala universities, including a government-nominated VC from KUFOS, attended the RSS-backed ‘Jñāna Sabha’, triggering political backlash and internal dissent within the LDF government.









