ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു
കടലുണ്ടി: കടലുണ്ടിയിൽ ഇന്നലെ വൈകിട്ട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചത് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിനി. ട്രെയിൻ ഇറങ്ങി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നു.
വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടി ശ്രേയസ്സിൽ ഒഴുകിൽ തട്ടയൂർ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ 21 കാരിയായ സൂര്യ രാജേഷ് ആണു ദാരുണമില്ല മരിച്ചത്.
ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു അപകടം നടന്നത്. കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിലാണ് സൂര്യ കടലുണ്ടിയിൽ ഇറങ്ങിയത്. ഈ സമയം മംഗളൂരു–ചെന്നൈ മെയിലാണ് ഇടിച്ചത്.
പാലക്കാട് പട്ടാമ്പി വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷ ബിടെക് വിദ്യാർഥിനിയാണ്. സംസ്കാരം ഇന്ന്. അമ്മ: പ്രതിഭ (മണ്ണൂർ സിഎം ഹയർസെക്കൻഡറി സ്കൂൾ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക). സഹോദരൻ: ആദിത്യ രാജേഷ്
യുവാവിന് പാമ്പ് കടിയേറ്റു
ആലപ്പുഴ: ട്രെയിൻ കയറുന്നതിനിടെ യാത്രക്കാരനായ യുവാവിന് പാമ്പു കടിയേറ്റു. ചേർത്തല റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം.
നഗരസഭ ഇരുപത്തിമൂന്നാം വാർഡിൽ ഉത്രാടം ഹൗസിൽ ജയകുമാറിന്റെ മകൻ ജയരാജി (26) നാണ് കടിയേറ്റത്. ചെന്നൈ – ഗുരുവായൂർ എക്സ്‌പ്രസിൽ കയറുന്നതിനിടെയാണ് ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ വച്ച് ജയരാജിനെ പാമ്പ് കടിച്ചത്.
കടിയേറ്റ ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ യുവാവിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലിലും പ്രവേശിപ്പിച്ചു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ജയരാജ്.
ബിടെക് വിജയിച്ച ശേഷം ജയരാജ് ഐഎസ്ആർഒയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന കുട്ടുകാരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരിലേയ്ക്ക് പോകാനായി എത്തിയപ്പോഴാണ് സംഭവം.
കേരളത്തിൽ ഇനി ആരും പാമ്പുകടിയേറ്റ് മരിക്കരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് വിഷത്തിന് പ്രതിവിധി വികസിപ്പിക്കുന്നതിൽ വനം, ആരോഗ്യ വകുപ്പുകൾ കൈകോർക്കാൻ ഒരുങ്ങുന്നു. പാമ്പിൻവിഷത്തിന്റെ തീവ്രത ഓരോ പ്രദേശത്തും വ്യത്യാസപ്പെടുന്നത് കണക്കിലെടുത്താണ് തദ്ദേശീയമായി മരുന്ന് വികസിപ്പിക്കാനുള്ള നീക്കം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ആന്റിവെനത്തേക്കാൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവ നിർമ്മിക്കാനാണ് നീക്കം.
നിലവിൽ ഇന്ത്യയിലെ മൊത്തം പാമ്പുകടി മരണങ്ങളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പങ്ക് കുറവാണ്.
ഇത് എടുത്തുകാണിച്ചുകൊണ്ട് 2030 ആകുമ്പോഴേക്കും ഇത്തരം മരണങ്ങൾ പൂജ്യം ആക്കുക എന്ന ലക്ഷ്യത്തിൽ മുന്നിട്ട് ഇറങ്ങുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ ലോക പാമ്പ് ദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അറിയിച്ചു.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ലോകമെമ്പാടുമായി ഏകദേശം 82,000 പാമ്പുകടി മരണങ്ങൾ സംഭവിക്കുന്നുണ്ട്.
അതിൽ പകുതിയും ഇന്ത്യയിലാണ്. 2019-ൽ 119 ആയിരുന്ന മരണസംഖ്യ 2024-ൽ 30 ആയി കുറഞ്ഞിരുന്നു. ഇതും കുറച്ചുകൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം കൂട്ടിചേർത്തു.
English Summary :
An engineering student died after being hit by a train at Kadalundi while crossing tracks to reach the second platform. The incident occurred last evening









