കൊച്ചി: കേരളത്തെ മണിക്കൂറുകളോളം ആശങ്കയിലാക്കിയ സംഭവമാണ് കൊടുംക്രിമിനൽ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം. വാർത്തകൾ പുറത്ത് വന്നതു മുതൽ മലയാളം ചാനലുകളിലെ റിപ്പോർട്ടർമാർ മത്സരിച്ച് ഗോവിന്ദച്ചാമിയെ പിടികൂടാൻ ഓടുകയായിരുന്നു. പോലീസിനൊപ്പം മാധ്യമപ്രവർത്തകരും കണ്ണൂർ നഗരം അരിച്ചുപെറുക്കി. ഇതിനിടയിലാണ് ജയിലിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള തളാപ്പിൽ പ്രതിയെ കണ്ടെന്ന വിവരം ലഭിച്ചതും പോലീസ് അങ്ങോട്ടേക്ക് പാഞ്ഞതും. ചാനൽ സംഘങ്ങളും പിന്നാലെ കൂടി.
പോലീസ് തളാപ്പ് പരിസരം അരിച്ച് പെറുക്കിയപ്പോൾ ചാനൽ സംഘങ്ങളും അവരുടെ നിലയിൽ തിരച്ചിലിൽ തുടരുകയായിരുന്നു. ഈ സമയത്താണ് ഗോവിന്ദച്ചാമി ഒരു കിണറ്റിൽ വീണെന്ന വിവരം അറിയുന്നത്. ഇത് കേട്ടപാടെ പോലീസ് അവിടേക്ക് കുതിച്ചു. എന്നാൽ പോലീസിന് ഒപ്പം എത്തിയത് മാതൃഭൂമി ന്യൂസ് മാത്രമായിരുന്നു. ഈ സമയത്തെല്ലാം മറ്റ് ചാനലുകൾ ഗോവിന്ദച്ചാമിയെ പിടിച്ചെന്നും ഇല്ലെന്നും മാറ്റിമാറ്റി വാർത്ത നൽകികൊണ്ടിരുന്നു.
ഇതിനിടെ കിണറ്റിൽ നിന്നും പ്രതിയെ തൂക്കിയെടുക്കുന്ന മാതൃഭൂമി ന്യൂസിന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഞെട്ടിയത് മറ്റ് ചാനലുകളായിരുന്നു. മറ്റ് വഴികളില്ലാതെ മാതൃഭൂമിയുടെ ദൃശ്യങ്ങൾ എല്ലാവരും കോപ്പിഅടിച്ചു. എന്നാൽ അവിടെ ചിലർ തീരെ മാന്യത പുലർത്തിയില്ല എന്നതാണ് പ്രക്ഷകരടക്കം പറയുന്നത്.
അടുത്തിടെ റേറ്റിംഗിൽ താളെ വീണ റിപ്പോർട്ടർ ചാനൽ മാതൃഭൂമിയുടെ ദൃശ്യങ്ങൾ അതേപടി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. പോരാത്തതിന് റിപ്പോർട്ടർ എക്‌സ്‌ക്ലൂസീവ് എന്ന് വാട്ടർമാർക്കും ഇട്ടു. ഇതിന് മുകളിലൂടെ മാതൃഭൂമിയുടെ വാട്ടർമാർക്കും കാണാമായിരുന്നു. ഇതിനിടയിൽ ‘ദൃശ്യങ്ങൾ മാതൃഭൂമിയിൽ മാത്രം‘ എന്ന ടെക്‌സ്റ്റും അബദ്ധത്തിൽ റിപ്പോർട്ടർ ചാനലിന്റെ സ്ക്രീനിൽ വന്നു.
ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് തുടങ്ങിയ ചാനലുകൾ ഈ സമയത്ത് കാണിച്ച ദൃശ്യങ്ങളിൽ രണ്ട് വാട്ടർമാർക്കുകളഅ ഉണ്ടായിരുന്നു. ഇതൊരിക്കലും പതിവുള്ള കാര്യങ്ങളല്ല. കൂടാതെ ഈ ദൃശ്യങ്ങളിൽ പ്രതിയുടെ മുഖമടക്കം ബ്ലർ ആയാണ് കാണുന്നത്. ഇത് തങ്ങളുടെ ദൃശ്യങ്ങളാണ് എന്നും, മാതൃഭൂമിയുടെ വാട്ടർമാർക്ക് മറയ്ക്കാനാണ് രണ്ടു വാട്ടർമാർക്ക് ഇട്ടതെന്നും, ഈ ശ്രമത്തിലാണ് വിഷ്വൽസ് ബ്ലർ ആയിപോയത് എന്നും മാതൃഭൂമിയിലെ ജേണലിസ്റ്റുകൾ പറയുന്നു.
ആ സമയത്ത് തന്നെ മാതൃഭൂമി ഇക്കാര്യം ഓൺ എയറിൽ ഉന്നയിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ വാട്ടർമാർക്ക് മാറ്റിയിട്ട് സ്വന്തമെന്ന് അവകാശപ്പെട്ട് പല ചാനലുകളും അത് ചെയ്യുകയാണ്. എന്നാൽ ഇതിന്റെ ക്രെഡിറ്റ് മാതൃഭൂമി റിപ്പോർട്ടർ കെവി രാഹുലിനും ക്യാമറാമാൻ ഷിജിൻ നരിപ്പറ്റയ്ക്കുമാണ് എന്നായിരുന്നു മാതൃഭൂമി ന്യൂസ് ആങ്കർ പറഞ്ഞത്.
ENGLISH SUMMARY:
Goivindachami’s dramatic jailbreak sparked hours of tension in Kerala, with reporters racing alongside police to track down the notorious criminal. As news of his escape broke, Malayalam TV journalists fanned out across Kannur, some even outpacing law enforcement in the search. The hunt intensified when leads pointed to Thalapp, kilometers away from the prison, where police and media converged in hot pursuit.









