ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നു വീണു
ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു. ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കെട്ടിടത്തിലാണ് വിമാനം തകർന്നു വീണത്. ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. നിരവധി വിദ്യാർത്ഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിട്ടുണ്ട്. ചൈനീസ് നിർമ്മിത എഫ്-7 യുദ്ധ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
സ്കൂളിൽ ക്ലാസുകൾ നടക്കുന്നതിനിടെയായിരുന്നു അപകടം. അപകട സ്ഥലത്ത് തീയും കറുത്ത പുകയും ഉയരുന്നു എന്നാണ് ഇന്ത്യയിലെദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവ സമയം ആംബുലൻസുകൾ ലഭ്യമായിരുന്നില്ല പരിക്കേറ്റവരെ ഓട്ടോകളിലും വാനുകളിലുമാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബംഗ്ലാദേശ് വ്യോമസേന അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അപകട കാരണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
മൂന്നു നിലകളിലായുള്ള മൈൽസ്റ്റോൺ സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്തായാണ് വിമാനം തകർന്നു വീണത്. ആദ്യം അധ്യാപകരും ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പിന്നീടാണ് സൈന്യവും അഗ്നിശമന സേനയും സ്ഥലത്തെത്തുന്നത്.
അതേസമയം, അപകടകാരണം സർക്കാർ അന്വേഷിക്കും എന്നും എല്ലാവിധത്തിലുള്ള സഹായങ്ങളും ഉറപ്പാക്കും എന്നും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വ്യക്തമാക്കി. രണ്ടാമത്തെ ചൈനീസ് നിർമ്മിത എഫ് 7 വിമാനമാണ് ഈ വർഷം തകർന്നുവീഴുന്നത്. കഴിഞ്ഞമാസം മ്യാൻമാർ വ്യോമസേനയുടെ യുദ്ധവിമാനവും ഇത്തരത്തിൽ തകർന്നു വീണിരുന്നു. തുടരെത്തുടരെ ഉണ്ടാകുന്ന ഈ അപകടങ്ങൾ ബീജിംഗ് നിർമ്മിത പ്രതിരോധ ഉപകരണങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയാണ്
അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ
വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ട് ഡെൽറ്റ എയർലൈൻസിന്റെ യാത്രാവിമാനം. ജുലൈ 18-നാണ് സംഭവമുണ്ടായത്.
നോർത്ത് ഡക്കോട്ടയിലെ മിനിയാപൊളിസ്-സെന്റ് പോളിൽ നിന്ന് മിനോട്ടിലേക്ക് പുറപ്പെട്ട 90 മിനിറ്റ് ദൈർഘ്യമുള്ള പതിവ് വിമാന യാത്രയ്ക്കിടയിലാണ് സംഭവം അരങ്ങേറിയത്.
എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം, യു.എസ്. എയർ ഫോഴ്സിന്റെ ബി-52 ബോംബർ വിമാനം എതിർദിശയിൽ അതേ വ്യോമപാതയിലൂടെ എത്തിയതോടെ ഡെൽറ്റ വിമാനത്തിന്റെ പൈലറ്റ് അടിയന്തരമായി വിമാനം ദിശമാറ്റി വലിയ അപകടം ഒഴിവാക്കി.
സംഭവത്തെക്കുറിച്ച് യാത്രക്കാർ പറഞ്ഞു: “വിമാനം അത്യന്തം അടുത്തായി വന്നു. വലതുവശത്തിരുന്നവർക്ക് അതിനെ കാണാൻ പോലും സാധിച്ചു.”സംഭവത്തെ തുടർന്ന് ഡെൽറ്റ എയർലൈൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കൻ വ്യോമസേന ഇതുവരെ പ്രതികരണം നൽകാതെ തുടരുകയാണ്. ബി-52 ബോംബർ വിമാനത്തെക്കുറിച്ച്: ആണവായുധങ്ങളും മറ്റ് ആയുധങ്ങളും കയറ്റിച്ചുമറ്റാൻ കഴിയുന്ന ശക്തമായ വിമാനമാണ് ബി-52.
ലോകമെമ്പാടുമുള്ള ആക്രമണങ്ങൾക്ക് ഉപകരിക്കുന്ന ഈ അത്യാധുനിക ബോംബർ നിർമ്മിച്ചത് ബോയിങ് കമ്പനിയാണ്.
1962 മുതൽ യുഎസ് വ്യോമസേനയുടെ ഭാഗമായ ഈ വിമാനത്തിൽ 5 അംഗ ക്രൂവാണ് പ്രവർത്തിക്കുക. ഏകദേശം 31,500 കിലോഗ്രാം ഭാരമാണ് ഇതിൽ വഹിക്കാൻ കഴിയുന്നത്
English Summary :
A training aircraft of the Bangladesh Air Force crashed. The plane crashed into the building of Milestone School and College in Dhaka