വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇയിൽ
ദുബായ്: ഷാർജയിൽ മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മകളുടെ സംസ്കാരം ഇന്ന് യു എ യിൽ നടക്കും.
ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനും മകൾ വൈഭവിയുടെ സംസ്കാരം ഹിന്ദു ആചാര പ്രകാരം ദുബായിൽ നടത്താനും ആണ് തീരുമാനിച്ചിരിക്കുന്നത്.
വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുടുംബം കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു.
അതേസമയം കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് റിപ്പോർട്ട്. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷിനെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനിൽ പരേതനായ മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപഞ്ചിക കേസ്; ക്രൈംബ്രാഞ്ചിന് കൈമാറും
കൊല്ലം: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് റിപ്പോർട്ട്.
വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷിനെതിരെ കേസെടുത്തിരുന്നു.
കേസിൽ ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്.
ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉൾപ്പെടുത്തി വകുപ്പുകളിൽ പിന്നീട് മാറ്റം വരുത്തിയിട്ടുണ്ട്.
വിശദമായ റിപ്പോർട്ട് എസ്പിക്ക് സമർപ്പിക്കും. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ വ്യക്തമാക്കിയിരുന്നു.
നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകിയിരുന്നു.
വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് നിതീഷിൽ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്.
Summary: The funeral of Vaibhavi, the daughter of Vipanjika from Kerala who took her own life after allegedly killing her child in Sharjah, will be held in the UAE today.