ബൈക്ക് യാത്രികന് 5000 രൂപ പിഴ
കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പോലീസ്. കണ്ണൂർ താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് നടപടി.
ഇന്നലെ വൈകീട്ട് താഴെ ചൊവ്വയിൽ വെച്ചാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്. കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം.
ആംബുലൻസ് ഡ്രൈവർ സൈറൺ മുഴക്കിയിട്ടും വഴി കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവത്തിൽ കണ്ണൂർ ട്രാഫിക് പോലീസ് ആണ് പിഴ ചുമത്തിയത്.
ബസുകളിൽ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദർശനത്തിനും വിലക്ക്; പിഴ 10,000 രൂപ വരെ
കണ്ണൂർ: ബസുകളിലെ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദർശനത്തിനും ‘നോ’ പറഞ്ഞ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ.
കണ്ണൂർ ജില്ലയിൽ സർവീസ് നടത്തുന്ന ബസുകളിലെ ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിതശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റണമെന്നാണ് നിർദേശം.
പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാൽ വാഹനത്തിന്റെ പെർമിറ്റ് ഫിറ്റ്നസ് റദ്ദാക്കുമെന്ന് ആർടിഒ അറിയിച്ചു. 10,000 രൂപ വരെ നിയമലംഘകരിൽ നിന്നും പിഴയീടാക്കും.
ഡ്രൈവർക്കെതിരെ നടപടി എടുക്കും. വാതിൽ തുറന്നുവെച്ച് സർവീസ് നടത്തുന്നതും എൻജിൻ ബോണറ്റിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തുന്നതും നിയമവിരുദ്ധമാണ്.
ഇതും ഇനി മുതൽ അനുവദിക്കില്ല. സീറ്റിന്റെ അടിയിൽ വലിയ സ്പീക്കർ ബോക്‌സ് ഘടിപ്പിക്കുന്നത് യാത്രക്കാർക്ക് കാൽ നീട്ടിവെച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള പരാതിയും വ്യാപകമാണെന്ന് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് അറിയിച്ചു.
നിലവിൽ ബസുകളിൽ പാട്ടിന് നിയമപരമായ വിലക്കുണ്ട്. എന്നാൽ ഇത് ഒട്ടും പ്രാവർത്തികമായിട്ടില്ല.
ദീർഘദൂര-ഹ്രസ്വദൂര ഭേദമില്ലാതെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഓഡിയോ സംവിധാനം പ്രവർത്തിപ്പിക്കുന്ന ബസുകൾ നിരവധിയാണ്.
ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ
ഇടുക്കി: ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ഡിടിപിസിയുടെ മേൽനോട്ടത്തിൽ കേന്ദ്രീകൃത ബുക്കിംഗ് സംവിധാനം കൊണ്ടുവരാനാണ് നീക്കം.
ഓരോ ജീപ്പിൽ യാത്ര ചെയ്യേണ്ട സഞ്ചാരികളുടെ എണ്ണവും, നിരക്കും ഇങ്ങനെ നിജപ്പെടുത്തും. ഡ്രൈവറെ കൂടാതെ ഒരു ജീപ്പിൾ ഏഴ് പേർ മാത്രമേ പാടുള്ളു. ജീപ്പുകൾക്ക് ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തണം.
സമയക്രമത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട് രാവിലെ നാല് മുതൽ വൈകീട്ട് ആറ് വരെ മാത്രമായിരിക്കും ഓഫ് റോഡ് സഫാരിക്ക് അനുമതി.
റൂട്ടിൻറെ ദൈർഘ്യം അനുസരിച്ച് ഒരു ജീപ്പിന് പരമാവധി ഒരു ദിവസം രണ്ട് ട്രിപ്പ് മാത്രമേ അനുവദിക്കൂ.
അംഗീകൃത ഓഫ് റോഡ് പാതകളിൽ മാത്രമേ ഇനിമുതൽ സഫാരി അനുവദിക്കൂ എന്നും ഇവിടങ്ങളിൽ സ്വകാര്യ വാഹനങ്ങളെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പുതിയ മാനദണ്ഡം ഏർപ്പെടുത്തിയതിന് പിന്നാലെ പ്രതിഷേധവുമായി ഐഎൻടിയുസിയും രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസം ആദ്യം അനധികൃതമായി നടത്തിയ ഓഫ് റോഡ് യാത്രക്കിടെ സഫാരി ജീപ്പ് മറിഞ്ഞ് മൂന്നാർ പോതമേട് ഒരു വിനോദ സഞ്ചാരി മരണപ്പെട്ടിരുന്നു. 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.
Summary: A bike rider in Kannur was fined ₹5,000 by the police for obstructing an ambulance rushing a patient to the hospital. The incident involved Kaushik, a resident of Thazhe Chovva, and highlights the importance of giving way to emergency vehicles.