ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ
ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളി താഴെയിട്ട് ഭാര്യ. കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം നടന്നത്.
സംഭവമറിഞ്ഞ് നാട്ടുകാര്‍ ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ തളളിയത്.
അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ ഫോട്ടോ ഷൂട്ടിനായാണ് രാവിലെ കൃഷ്ണാ നദിക്ക് കുറുകെയുള്ള പാലത്തില്‍ എത്തിയത്.
പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റുകയാണ് ചെയ്തത്.
അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് ഓടിക്കൂടിയ പ്രദേശവാസികളോട് യുവതി പറഞ്ഞിരുന്നത്. എന്നാൽ രക്ഷപ്പെട്ട് മുകളിലേക്ക് കയറിയ ശേഷം യുവാവ് തന്നെ ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് പറയുകയായിരുന്നു.
എന്നാൽ ഈ ആരോപണം യുവതി നിഷേധിച്ചു. അതേസമയം സംഭവത്തിൽ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിഡിയോ തെളിവുകള്‍ പരിശോധിച്ചു കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
മൊഴി രേഖപ്പെടുത്താനായി ദമ്പതികളെ റായ്ച്ചൂര്‍ പൊലീസ് വിളിച്ചുവരുത്തിയിരിക്കുകയാണ്.
തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും
ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി ബംഗളൂരു കോര്‍പ്പറേഷന്‍. പ്രതിദിനം തെരുവുനായകള്‍ക്ക് ‘സസ്യേതര’ ഭക്ഷണം നല്‍കുന്നതിനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
തെരുവുനായകള്‍ അക്രമാസക്തമാകുന്നത് കുറയ്ക്കുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ബൃഹത് ബംഗളൂരു മഹാനഗര പാലിക പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
ദിവസത്തിൽ ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നല്‍കാനാണ് തീരുമാനം. തുടക്കത്തില്‍ നഗരത്തിലെ 5000 തെരുവുനായകള്‍ക്ക് ഭക്ഷണം നൽകും.
ബംഗളൂരു നഗരത്തില്‍ ആകെ 2.8 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഓരോ നായയുടെയും ഭക്ഷണത്തില്‍ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവ ഉൾപ്പെടുത്തണമെന്നാണ് നിര്‍ദേശം.
22.42 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് ആയി കണക്കാക്കുന്നത്. ഒരു വര്‍ഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കായി ബിബിഎംപി നീക്കിവെച്ചിരിക്കുന്നത്.
ബംഗളുരുവിൽ നേരത്തേയും നഗരത്തിലെ തെരുവുനായകള്‍ക്ക് ബിബിഎംപി ഭക്ഷണം എത്തിച്ചുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് സസ്യേതര ഭക്ഷണം നല്‍കുന്നത്.
തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കുന്നതിനാണ് അവയ്ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്ന് ബിബിഎംപി സ്പെഷ്യല്‍ കമ്മിഷണര്‍ സുരാല്‍കര്‍ വ്യാസ് അറിയിച്ചു.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളും മൃഗസംരക്ഷണ മാര്‍ഗരേഖയും അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിന്റെ എട്ടുസോണുകളിൽ ഓരോ സോണിനും 36 ലക്ഷം രൂപ വീതം ആണ് അനുവദിക്കുക. ഓരോസോണിലും നൂറു വീതം കേന്ദ്രങ്ങളില്‍ ഭക്ഷണ വിതരണം നടക്കും.
ഓരോ കേന്ദ്രത്തിലും 500 നായകള്‍ക്ക് ഭക്ഷണം നല്‍കുമെന്നും സുരാല്‍കര്‍ വ്യാസ് അറിയിച്ചു. അതേസമയം നഗരവാസികള്‍ പദ്ധതിയോട് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.
നല്ല കാര്യമെന്ന് മൃഗസ്നേഹികള്‍ പറയുമ്പോള്‍ അനാവശ്യ ചെലവാണ് നടത്തുന്നതെന്ന് മറുവിഭാഗം ആരോപിക്കുന്നു. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിനു പകരം അവയെ പോറ്റാന്‍ പൊതു ഫണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ നീക്കിവയ്ക്കുന്നു എന്നാണ് പ്രധാന ആക്ഷേപം.
Summary: In a shocking incident in Karnataka’s Yadgir, a woman pushed her husband off a bridge into the Krishna River while taking a selfie. Locals quickly intervened and rescued the man from the water.