ഭുമി തട്ടിപ്പ് കോൺഗ്രസ് നേതാവ് ഒളിവിൽ
തിരുവനന്തപുരം: പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ ഇഷ്ടദാന കരാർ ഉൾപ്പെടെ രേഖകളുണ്ടാക്കി ഭുമിയും വീടും തട്ടിയെടുത്ത കേസിൽ പ്രാദേശിക കോൺഗ്രസ് നേതാവ് ഒളിവിൽ.
പ്രാദേശിക കോൺഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനാണ് മുങ്ങിയത്. തിരുവനന്തപുരം നഗരത്തിലെ സമ്പന്നരുടെ ഹൗസിംഗ് കോളനി എന്നറിയപ്പെടുന്ന ജവഹർ നഗറിലെ വീടും വസ്തുവുമാണ് വ്യാജപ്രമാണമുണ്ടാക്കി തട്ടിയെടുക്കുകയായിരുന്നു.
ഈ തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ ആധാരമെഴുത്തുകാരനായ മണികണ്ഠനാണെന്നാണ് പോലീസിന്റെ വിവരം.
ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം അതി വിദഗ്ദമായി തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്പിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് ഇത്.
കേസിൽ പിടിയിലായ പുനലൂർ അലയമൺ സ്വദേശി മെറിൻ ജേക്കബിന്റേയും വട്ടപ്പാറ സ്വദേശി വസന്തയുടെയും മൊഴിയിൽ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ പൊലിസിന് ലഭിക്കുന്നത്.
ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേനയാണ് 27കാരിയായ മെറിന്റെ പേരിൽ ഭൂമി ആധാരം ചെയ്യുന്നത്. യുഎസിൽ സ്ഥിരതാമസക്കാരിയായ ഡോറയാണെന്ന് പറഞ്ഞ് വസന്തയെ അവതരിപ്പിച്ച് ആൾമാറാട്ടം നടത്തി
ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ചാണ് രജിസ്‌ട്രേഷൻ നടത്തിയത്.
ഇഷ്ടദാനം എഴുതി വാങ്ങിയ ശേഷം അതേ ഭൂമി ചന്ദ്രസേനൻ എന്നയാളുടെ പേരിൽ ഭൂമാഫിയ സംഘം വിലയാധാരമെഴുതി മാറ്റുകയായിരുന്നു.
ഇതിന്റെയെല്ലാം മാസ്റ്റർ ബ്രെയ്ൻ മണികണ്ഠനാണെന്നും ആൾമാറാട്ടത്തിന് പണം ലഭിച്ചുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും മൊഴി. പ്രവാസി സ്ത്രീയുടെ വളർത്തുമകളായി
ആൾമാറാട്ടം നടത്തിയ മെറിൻ ജേക്കബ് ശാസ്തമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
വസ്തു ഉടമ ഡോറ അസറിയ ക്രിസ്പിന്റെ കാര്യസ്ഥനായ അമർനാഥ് പോൾ കരമടയ്ക്കാൻ എത്തിയപ്പോഴാണ് വസ്തു കൈമാറ്റം ചെയ്ത വിവരം അറിയുന്നത്.
തട്ടിപ്പ് ഇടപാടിൽ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്. തലസ്ഥാനത്തെ ഒട്ടുമിക്ക മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് മണികണ്ഠൻ.
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.
ആൾമാറാട്ടം നടത്തി തട്ടിപ്പ്
തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി ഒന്നരക്കോടി രൂപ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ വൻ തട്ടിപ്പുസംഘമെന്ന് പോലീസ് അറിയിച്ചു. പിടിയിലായ രണ്ട് സ്ത്രീകൾ ഇതിലെ പ്രാഥമിക കണ്ണികൾമാത്രമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ജവഹർ നഗറിലുണ്ടായ തട്ടിപ്പിൽ പുനലൂർ അലയമൺ പഞ്ചായത്തിൽ മണക്കാട് പുതുപ്പറമ്പിൽവീട്ടിൽ മെറിൻ ജേക്കബ് (27) ആണ് അറസ്റ്റിലായത്. ഇവർ പൈപ്പിൻമൂട്ടിലെ സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥയായിരുന്നു.
സ്ഥാപനത്തിൽ വെച്ച് പരിചയപ്പെട്ട കുടുംബസുഹൃത്തായ ഒരാളാണ് ഇവരെ തട്ടിപ്പിലേക്ക് എത്തിച്ചത്. പണം വാഗ്ദാനംനൽകി വസ്തു ഇവരുടെ പേരിൽ രജിസ്‌ട്രേഷൻ നടത്തുകയാണ് ചെയ്തത് എന്നും അന്വേഷണ സംഘം പറയുന്നു.
ജവഹർ നഗറിലുള്ള ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളർത്തുമകളെന്ന വ്യാജേനയാണ് മെറിന്റെ പേരിലേക്ക് ധനനിശ്ചയം ചെയ്തത്.
ഇതിനായി മെറിന്റെ ആധാർ കാർഡ് വ്യാജമായി തയ്യാറാക്കിരുന്നു. ആധാർ നമ്പർ ഒഴികെയുള്ള വിവരങ്ങളെല്ലാം വ്യാജമായാണ് നൽകിയത്. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിൻ വലയിലാകുന്നത്.
ഡോറയുടെ രൂപസാദൃശ്യമുള്ള വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടുവീട്ടിൽ വസന്ത(76)യെ കണ്ടെത്തിയതും തട്ടിപ്പിനു പിന്നിലെ സംഘമാണ്. മെറിനും വസന്തയ്ക്കും തമ്മിൽ യാതൊരു വിധ മുൻ പരിചയമുണ്ടായിരുന്നില്ല.
വസന്തയ്ക്ക് ഡോറയുമായുണ്ടായിരുന്ന രൂപസാദൃശ്യം ഉപയോഗപ്പെടുത്തിയാണ് സംഘം ആൾമാറാട്ടം നടത്തിയത്. ശാസ്തമംഗലം രജിസ്ട്രാർ ഓഫീസിൽ വെച്ച് വസന്ത, ഡോറയായി ആൾമാറാട്ടം നടത്തി പ്രമാണ രജിസ്‌ട്രേഷൻ നടത്തുകയായിരുന്നു.
തുടർന്ന് ഈ വസ്തു ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനൻ എന്നയാൾക്ക് മെറിൻ വിലയാധാരം എഴുതി വസ്തു കൊടുക്കുകയും ചെയ്തു.
യഥാർഥ ഉടമസ്ഥയായ ഡോറ അമേരിക്കയിൽ താമസിക്കുമ്പോഴായിരുന്നു ഇത്രയും വലിയൊരു തട്ടിപ്പ് നടന്നത്. ഡോറയുടെ വസ്തുവിന്റെ കെയർടേക്കറായിരുന്നയാൾ വസ്തുവിന്റെ കരം അടയ്ക്കാനെത്തിയ സമയത്താണ് മറ്റൊരാൾ കരം അടച്ചകാര്യം അറിയുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വസ്തുവും വീടും മറ്റൊരാളുടെ പേരിലായത് അറിയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വ്യാജപ്രമാണം, വ്യാജ ആധാർ കാർഡുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ENGLISH SUMMARY:
A local Congress leader has gone into hiding in connection with a land fraud case involving a property owned by an NRI woman. The accused, Ananthapuri Manikandan, who is also a document writer, allegedly created fake gift deeds and other documents to seize a house and land located in the upscale Jawahar Nagar area of Thiruvananthapuram.