നിപ: പനി ബാധിച്ച കുട്ടികളുടെ ഫലം നെഗറ്റീവ്
പാലക്കാട്: നിപ ബാധിച്ച് ചികിത്സയില്‍ തുടരന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്.
ചികിത്സയിലുള്ള 38 കാരിയുടെ അടുത്ത ബന്ധുവായ പത്തു വയസ്സുകാരിയുടേയും, യുവതിയുടെ മകളുടേയും
സാംപിള്‍ പരിശോധനയിലാണ് നെഗറ്റീവ് ആണെന്ന റിസള്‍ട്ട് ലഭിച്ചിട്ടുള്ളത്.
പനി ബാധിച്ചതിനെത്തുടര്‍ന്ന് ഈ കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന കുട്ടികള്‍ക്കാണ് പനി ലക്ഷണം കണ്ടത്.
രോഗവ്യാപന ഭീതി കണക്കിലെടുത്ത്, സാംപിള്‍ വിശദമായ പരിശോധയ്ക്ക് അയക്കുകയായിരുന്നു.
ഈ റിസള്‍ട്ട് നെഗറ്റീവ് അയത് ആരോഗ്യവകുപ്പിന് ആശ്വാസകരമായിട്ടുണ്ട്.
നിലവില്‍ 91 പേരാണ് നിപ ബാധിച്ച് ചികിത്സയിലുള്ള 38 കാരിയുമായി നേരിട്ടുള്ള സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
ഈ പട്ടികയിലുള്ളവരെയെല്ലാം പരിശോധിക്കാനാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ തീരുമാനം.
നിപ ബാധിച്ച യുവതിയെ പെരുന്തല്‍മണ്ണ ആശുപത്രിയിൽ നിന്നും കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നിലവിൽ മെഡിക്കല്‍ കോളജിലെ നിപ വാര്‍ഡില്‍ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേർ.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.
മലപ്പുറത്ത് 228 പാലക്കാട് 110 കോഴിക്കോട് 87 സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ നീളുന്നു.
മലപ്പുറത്തു 12 പേരാണു ആകെ ചികിത്സയിലുള്ളത്. ഇതിൽഅഞ്ചു പേര്‍ ഐസിയുവിലാണ്.
സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
പാലക്കാട് ജില്ലയിൽ 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്.
കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരിൽ 87 പേരും ആരോഗ്യപ്രവര്‍ത്തകരാണ്
പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.
ഇവർക്ക്മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം.
സാംപിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതി. നിപ്പ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍,
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍,
ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് വീണ്ടും നിപ ജാഗ്രത
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്.
മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.
മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിക്കുകയും ചെയ്തു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ പരമാവധി കൂട്ടം കൂടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
പൊതു ജനങ്ങൾ മാസ്ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
English Summary :
The close relatives of the Nipah-infected patient from Thachanattukara, Palakkad—who is currently undergoing treatment—have tested negative