മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെ വെട്ടിലാക്കി കർശന നിബന്ധനകളുമായി വീണ്ടും യുകെ സർക്കാർ.
തൊഴിൽ വിസ അപേക്ഷകർക്ക് കുറഞ്ഞത് ബിരുദമെങ്കിലും വേണമെന്നതുൾപ്പെടെ പുതിയ വിസ ചട്ടങ്ങൾ സർക്കാർ ബ്രിട്ടീഷ് പാർലമെന്റിൽ മുന്നോട്ട് വച്ചിരിക്കുകയാണ്.
വിസ നിയമങ്ങളിൽ ഉള്ള മാറ്റം ജൂലൈ 22നു പാർലമെന്റ് അംഗീകാരം നൽകുന്നതോടെ നിലവിൽ വരും.
മേയിൽ പ്രഖ്യാപിച്ച കുടിയേറ്റ ധവളപത്രത്തിന്റെ ഭാഗമാണ് പുതിയ ചട്ടങ്ങൾ. നിലവിൽ ജോലി ചെയ്യുന്നവർക്ക് ബാധകമാകില്ല.
പുതിയ നിയമങ്ങൾ പ്രകാരം, 100-ലധികം തൊഴിലുകൾ സ്‌കിൽഡ് വർക്കർ വിസ റൂട്ടിന് കീഴിലുള്ള യോഗ്യതയിൽ നിന്ന് നീക്കം ചെയ്യപ്പെടും എന്നാണ് റിപ്പോർട്ട്.
കുറഞ്ഞ ശമ്പളമുള്ള പല ജോലികൾക്കും ഇനി തൊഴിൽ വിസ അനുവദിക്കില്ല.
വിദേശികളായ സോഷ്യൽ കെയർ വർക്കർമാരുടെ നിയമനം അവസാനിപ്പിക്കും. നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ മാറാൻ 3 വർഷം സമയം നൽകും.
പുതിയ മാറ്റത്തിൻെറ കീഴിൽ ബിരുദത്തെക്കാൾ കുറഞ്ഞ യോഗ്യത ആവശ്യമുള്ള ജോലികൾക്ക് ഇനി താൽക്കാലിക അനുമതിയേ ഉണ്ടാകൂ.
ഈ പട്ടികയിലുള്ള തൊഴിലാളികൾക്ക് ആശ്രിതരെ കൊണ്ടുവരാൻ സാധിക്കില്ല. 2026നു ശേഷം ഇത്തരം ജോലികളിലെ നിയമനം വിദഗ്ധസമിതി റിപ്പോർട്ട് അനുസരിച്ചു തീരുമാനിക്കും.
പ്രധാന മാറ്റങ്ങളിൽ, സ്‌കിൽഡ് വർക്കർ വിസകൾക്കുള്ള ശമ്പള, നൈപുണ്യ പരിധികൾ 2025 ജൂലൈ 22 മുതൽ വർദ്ധിപ്പിക്കും.
പുതിയ അപേക്ഷകർക്ക് ഇപ്പോൾ ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യമായ RQF ലെവൽ 6 യോഗ്യതയോ ആവശ്യമാണ്.
സ്‌കിൽഡ് വർക്കർ വിസ പട്ടികയിൽ നിന്ന് 111 തൊഴിലുകൾ നീക്കം ചെയ്യുക, കെയർ വർക്കർമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കുക, തുടങ്ങിയവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
പുതിയ മാറ്റങ്ങൾ വിദഗ്ധ തൊഴിൽ മേഖലയ്ക്ക് ഉയർന്ന യോഗ്യതയും ശമ്പളവും ഉറപ്പാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.