ദേശീയപാതയിൽ അപകടം; വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞു
തൃശൂര്‍: ദേശീയപാതയില്‍ കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ചാലക്കുടി മുരിങ്ങൂരിലാണ് അപകടമുണ്ടായത്. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിലേക്ക് കാര്‍ മറിയുകയായിരുന്നു.
സര്‍വീസ് റോഡിന് സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തുനിന്നു തൃശൂരിലേയ്ക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
മുമ്പിലെ വാഹനം സഡന്‍ബ്രേക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. കാറിലുണ്ടായിരുന്ന തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി വത്സനെ നിസാരപരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു
തൃശൂർ: കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. തൃശൂർ പന്നിത്തടത്ത് ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.
കെഎസ്ആർടിസി ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇതിനു പുറമെ കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. അപകടത്തിൽ ബസിലെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കെഎസ്ആർടിസി ബസിൻ്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്ന നിലയിലാണ്.
കേച്ചേരി, അക്കിക്കാവ്, വടക്കാഞ്ചേരി, കുന്നംകുളം എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് പന്നിത്തടം. അടുത്തിടെ റോഡ് പണി കഴിഞ്ഞതിനാൽ ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് അമിത വേഗതയുള്ളതായാണ് നാട്ടുകാർ ആരോപിക്കുന്നത്.
ജൂൺ അവസാന വാരം ഇവിടെ രണ്ട് കാറുകളും ഒരു ബൈക്കും അപകടത്തിൽപ്പെട്ടിരുന്നു.
റോഡപകടത്തിൽ ഡെസ്‌കിൽ കയറി പ്രതിഷേധം; തൃശ്ശൂർ കോർപ്പറേഷനിൽ കൂട്ട സസ്പെൻഷൻ
തൃശ്ശൂര്‍: തൃശ്ശൂർ കോർപ്പറേഷനിൽ പ്രതിഷേധിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലെ യോഗത്തിനിടെയാണ് പ്രതിഷേധം നടന്നത്.
തലയിലും ദേഹത്തും ചുവന്നമഷിയൊഴിച്ച് ഡെസ്‌കില്‍ കയറി മുദ്രാവാക്യം വിളിച്ചായിരുന്നു കൗണ്‍സിലര്‍മാരുടെ പ്രതിഷേധം നടന്നത്.
എം.ജി. റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച ബൈക്കില്‍ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം ഉണ്ടായത്.
ഇതേ തുടർന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ ജെ. പല്ലന്‍ രാജിവെക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
പിന്നാലെ പ്രതിഷേധത്തിനിടെ ഡെസ്‌കില്‍ കയറിയ ആളെ മേയര്‍ സസ്പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചു. ഇത് കേട്ടയുടന്‍ കുറച്ചുപേര്‍ക്കൂടി ഡെസ്‌കില്‍ കയറുകയായിരുന്നു. അതോടെ 10 കൗൺസിലർമാരെ കൂടി സസ്പെന്‍ഡ് ചെയ്തു.
ഇതിനു പിന്നാലെ ബാക്കി പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഡെസ്‌ക്കില്‍ കയറി നിന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷം പേരെയും അടുത്ത മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇതിനിടെ കൗണ്‍സിലിനെ അപമാനിച്ച പ്രതിപക്ഷ കക്ഷി നേതാവ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാരും യോഗത്തിൽ ബഹളംവെച്ചു.
Summary: A Car overturns into waterlogged area on National Highway near Chalakudy, Muringoor. The accident occurred due to a water pit formed as part of an underpass construction. The accident occurred early this morning near the service road.