ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി എയർ ഇന്ത്യ. ദോഹയിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് നടപടി.
നേരത്തേ കൊച്ചിയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരുന്ന ഖത്തർ വിമാനങ്ങളിൽ ഒരെണ്ണം എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.
എന്നാൽ, ഇതിനു പിന്നാലെ, ഗൾഫ് മേഖലയിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കുന്നതായി കമ്പനി അറിയിപ്പ് നൽകുകയായിരുന്നു.
വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും കിഴക്കൻ തീരത്തേക്കും തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിമാനങ്ങൾ റദ്ദാക്കുന്നു എന്നാണ് എയർ ഇന്ത്യ പത്രക്കുറിപ്പിൽ അറിയിച്ചത്. ‘‘സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ചു അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കും’’– എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു. കണ്ണൂരിൽനിന്ന് ഷെഡ്യൂൾ ചെയ്തിരുന്ന വിമാനം തിരിച്ചയയ്ക്കുകയും ചെയ്തു.
ഖത്തറിലേക്ക് മറ്റു വിമാനങ്ങളൊന്നുമില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് നിരവധി വിമാനക്കമ്പനികൾ വിമാനങ്ങൾ ഇത്തരത്തിൽ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഒമാൻ എയർവേയ്സ് അവരുടെ വിമാന സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്.
മാനമ, കുവൈത്ത്, ദുബായ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് താൽക്കാലികമായി നിർത്തിയത്.
ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി ഈജിപ്ത് എയർ അറിയിച്ചു
English Summary:
Air India has cancelled all its flights to Gulf countries.