വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം
കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനെ ചൊല്ലി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയേഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചു.
കാസര്‍കോട് ആദൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിയാണ് ക്രൂര മര്‍ദനത്തിനു ഇരയായത്.
നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിടുകയായിരുന്നു എന്നാണ് പരാതി.
ബെഞ്ചു ദേഹത്തേയ്ക്ക് വീണ വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.
വിദ്യാര്‍ഥിയുടെ മുഖത്ത് ഉള്‍പ്പെടെ നഖം കൊണ്ട് മുറിഞ്ഞ പരിക്കുകൾ ഉണ്ട്. സംഭവത്തിൽ രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തുവെന്നാണു പുറത്തുവരുന്ന വിവരം. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥി നിലവില്‍ വീട്ടിൽ വിശ്രമത്തിലാണ്.
അതേസമയം കണ്ണൂർ ജില്ലയിലും കഴിഞ്ഞ ദിവസം റാഗിങ് നടന്നതായി പരാതിയുണ്ട്. ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയ്ക്കാണ് മർദനമേറ്റത്.
ഈ വിദ്യാർത്ഥിയെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാർഥി മർദിച്ചെന്നാണ് പരാതി.
സ്കൂളിന്റെ പുറത്തു നിന്നാണ് കുട്ടിക്ക് മർദനമേറ്റതെന്ന് രക്ഷിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ മറ്റു ചില സ്കൂളുകളിലും കഴിഞ്ഞ ദിവസങ്ങളിൽ റാഗിങ് നടന്നിട്ടുണ്ടെങ്കിലും പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ റാഗ് ചെയ്യുന്ന പരാതികൾ മുൻപും നിരവധി ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ അധ്യയന വർഷം ഹയർ സെക്കൻഡറി മേഖലയിൽ റാഗിങ് പരാതികൾ ഏറെയായിരുന്നു. സ്കൂളിനകത്തു നടക്കുന്ന റാഗിങ് സംഭവങ്ങൾ വെളിയിൽ അറിയുന്നത് ക്ഷീണമായി കരുതുന്ന സ്കൂൾ അധികൃതർ ഇത് സംബന്ധിച്ച പരാതികൾ ഒതുക്കിത്തീർക്കുന്നതായും ആക്ഷേപമുണ്ട്.
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കും ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കർശന ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം,
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നിങ്ങനെയാണ് ഉപാധികൾ.
നിലവില്‍ വിദ്യാർത്ഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർഥികൾക്ക് നേരത്തെ പ്ലസ് വൺ പ്രവേശനം ലഭിച്ചിരുന്നു.
മൂന്നു വിദ്യാർത്ഥികൾ താമരശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലും ഒരാൾ സെന്റ് ജോസഫ് എച്ച്‌എസ്‌എസിലും മറ്റൊരാൾ ഗവൺമെന്റ് വിഎച്ച്‌എസ്‌എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്.
ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ഇതേത്തുടർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ട്യൂഷന്‍ സെന്‍ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ സഹപാഠിയായ ഷഹബാസിനെ ക്രൂരമായി മർദിച്ചത്. മാർച്ച് 1 നാണ് ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചത്.
Summary: A Plus One student of the Commerce stream at Adoor Government Higher Secondary School in Kasaragod was brutally assaulted by seniors for wearing shoes to school.