കൊച്ചി: കൊച്ചിയിൽ കായലിലേക്ക് ചാടിയതിനെ തുടർന്ന് കാണാതായ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. ടാൻസാനിയൻ നാവിക സേനാ ഉദ്യോഗസ്ഥനായ അബ്ദുൽ ഇബ്രാഹിം സാലിഹി (22) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വെണ്ടുരുത്തി പാലത്തിൽ നിന്നു ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് നിഗമനം.
ഏഴിമല നാവിക അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കി, പാസിങ് ഔട്ട് പരേഡിനു ശേഷം മറ്റുള്ളവർക്കൊപ്പം കൊച്ചിയിൽ എത്തിയതാണ് അബ്ദുൽ ഇബ്രാഹിം. തിങ്കളാഴ്ച ടാൻസാനിയയിലേക്ക് തിരികെ പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്.
വൈകിട്ടോടെ മറ്റു നാവിക സേനാ കേഡറ്റുകൾക്കൊപ്പം വെണ്ടുരുത്തി പാലത്തിലെത്തിയ അബ്ദുൽ പാലത്തിൽ നിന്ന് താഴേക്ക് ചാടുകയും നീന്തി കരയിലെത്തുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ ചാട്ടത്തിൽ അബ്ദുൽ വെള്ളത്തിൽ നിന്ന് ഉയർന്നു വന്നില്ല.
തുടർന്ന് ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും നടന്ന തിരച്ചിലിനൊടുവിലാണ് പാലത്തിന് അടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.