തിരുവനന്തപുരം: പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിൽ കർഷകരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകാർ രംഗത്ത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി പതിനഞ്ചോളം പരാതികളാണ് പൊലീസിന് ലഭിച്ചത്.
വിവിധ കേസുകളിലായി 14 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ‘പിഎം കിസാൻ’ യോജനയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷൻ ഫയലും വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലാകുകയും തുടർന്ന് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയും ചെയ്യുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പുകൾക്കു പിന്നിലെന്ന് സൈബർസെൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഉടനടി പരാതിപ്പെട്ടതിനെത്തുടർന്ന് ചില കേസുകളിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് പണം കൈമാറ്റം തടയാൻ സൈബർ പോലീസിനു കഴിഞ്ഞു.
ഇത്തരത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് സൈബർ പോലീസ് മുന്നറിയിപ്പു നൽകി.
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും വിവരമറിയിക്കാം.