നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കും. എഐസിസി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെയാണ് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായത്.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു.
പി.വി.അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ഷൗക്കത്തിനെ സ്ഥാനാർഥി സ്ഥാനത്തു നിന്ന് മാറ്റേണ്ടതില്ലെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. നിലമ്പൂരില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് രണ്ടാം തവണയാണ് ജനവിധി തേടുന്നത്.
ജൂൺ 19 ന് ആണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23ന് വോട്ടെണ്ണൽ നടക്കും. എംഎൽഎയായിരുന്ന പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തിയതി. നോമിനേഷൻ പിൻവലിക്കുന്നതിനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് പി വി അൻവർ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അൻവർ കത്ത് നൽകിയിരുന്നത്.
ഉപതെരഞ്ഞെടുപ്പ് ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ കത്തിൽ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്.