തിരുവനന്തപുരം: ഹൈദരാബാദില്‍ നിന്ന് കൊല്ലത്തേക്ക് റെയിൽവേ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഈ വിവരം അറിയിച്ചത്. അവധി കാലങ്ങളിലെ യാത്രക്കാരുടെ തിരക്കും ആവശ്യവും പരിഗണിച്ചാണ് തീരുമാനം.
ശനിയാഴ്ച ഹൈദരാബാദില്‍ നിന്ന് രാത്രി 11.10ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തും. തിങ്കളാഴ്ച രാവിലെ 10.45 ന് കൊല്ലത്തുനിന്നും ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5:30ന് ഹൈദരാബാദിൽ തിരികെ എത്തിച്ചേരും.
ഇരുവശത്തോട്ടുമായി ആറു വീതം സർവീസുകളാണ് ഉണ്ടാവുക. 24 കോച്ചുകൾ ഉള്ള ട്രെയിനിൽ രണ്ടു വീതം എസി 2 ടയർ 3 ടയർ കോച്ചുകളും 18 സ്ലീപ്പർ കോച്ചുകളും ഉണ്ട്. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
നിലവിൽ കൊല്ലത്തിനും ഹൈദരാബാദിനും ഇടയിലുള്ള ഏക ട്രെയിൻ ആയ ശബരി എക്സ്പ്രസിൽ അനിയന്ത്രിതമായ തിരക്കായതിനാലും ടിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം ഉള്ളതിനാലും തന്നെ ഈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കൊടിക്കുന്നിൽ സുരേഷ് കത്ത് നൽകിയിരുന്നു.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം നടന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായുള്ള യോഗത്തിൽ ഈ വിഷയത്തിൽ അടിയന്തിരമായ തീരുമാനം വേണമെന്ന് എംപി ആവശ്യപ്പെട്ടിരുന്നുവെന്നും നിരവധി യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും ഈ വിഷയത്തിൽ ഇടപെടൽ തേടി തന്നെ സമീപിച്ചിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.