സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നെന്ന് സംശയിക്കത്തക്ക വിധം, കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബു (31) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വേട്ടേറ്റു. വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണ് നിധീഷ്.
ബൈക്കിലെത്തിയ രണ്ടംഗം സംഘമാണ് കൊല നടത്തിയത്. ആക്രമണശേഷം ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. അക്രമികളെ ശ്രുതിക്കു പരിചയമുണ്ടെന്നാണ് കരുതുന്നത്.
ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികൾ നിധീഷുമായി വാക്കുതർക്കം ഉണ്ടായി. തുടർന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോൾ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.
ശ്രുതിയുടെ മൊഴിയെടുത്തെങ്കിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.