കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം. സ്റ്റാൻഡിൽ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഇവിടെ നിന്നും മറ്റ് കടകളിലേക്കും തീ പടരുകയാണ്.
ഫയർഫോഴ്സും നാട്ടുകാരും തീ അണക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കൂടുതൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിൽ നിന്നാണ് കൂടുതൽ ഫയർഫോഴ്സ് സംഘം എത്തിയത്.
ബസ് സ്റ്റാന്റിന്റെ ഉൾ വശത്തേക്കും തീ പടരുന്നുണ്ട്. അപകടത്തെ തുടർന്ന് സ്റ്റാന്റിലെ ബസുകൾ മുഴുവൻ മാറ്റി. ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മേഖലയിൽ ഗതാഗതം നിയന്ത്രിച്ചു. ആളപായമില്ലെന്നാണ വിവരം.
കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ; മൂന്നുപേർ കസ്റ്റഡിയിൽ
കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയ സംഘത്തിൽ ഉൾപ്പെട്ട ബെെക്കിലെത്തിയ രണ്ടുപേരെയും ബൈക്കിൻ്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇന്നലെയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെ(21) ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയത്.
കെ എൽ 65 എൽ 8306 എന്ന നമ്പർ കാറിലാണ് സംഘമെത്തിയത്. ആദ്യം രണ്ടു പേർ ബൈക്കിലെത്തി. പിന്നാലെ കുറച്ചുപേർ കാറിലെത്തുകയായിരുന്നു. ഇവർ ആദ്യം അനൂസ് റോഷൻ്റെ പിതാവിനെയാണ് ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചത്.
എന്നാൽ ഇത് തടയാൻ ശ്രമിച്ച അനൂസിനെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. വിദേശത്തുള്ള മൂത്ത മകൻ അജ്മൽ റോഷന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പിതാവ് റഷീദ് പ്രതികരിച്ചിരുന്നു.
ചിലർ നേരത്തെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. പണം നൽകാൻ സാവകാശം തേടിയിരുന്നു. ഇതിനിടെയാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.