തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴിയാൻ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ധാരണയാവുകയും കേരളത്തിൽ എത്തിയതോടെ ഇടയുകയും ചെയ്ത് കെ സുധാകരനെ പൂർണ്ണമായും അവഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം.
കെ സുധാകരൻ നോമിനേറ്റ് ചെയ്തയാളെ പിസിസി പ്രസിഡന്റായി നിയമിക്കുകയും വർക്കിങ് കമ്മറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളെ ഇനി മുഖവിലക്ക് എടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
സുധാകരനുമായി രണ്ട് തവണ ദേശീയ നേതൃത്വം ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുളള ദീപദാസ് മുൻഷി നേതാക്കളുമായി ചർച്ച നടത്തിയാണ് നേതൃമാറ്റം എന്ന തീരുമാനത്തിലേക്ക് എത്തിയത്.
സുധാകരന്റെ അനാരോഗ്യവും പ്രവർത്തനത്തിൽ സജീവമല്ലെന്നും നേതാക്കൾ പറഞ്ഞതും ആണ് റിപ്പോർട്ടായി നൽകിയത്. ഇക്കാര്യം സുധാകരനേയും ദേശീയ നേതൃത്വം ബോധ്യപ്പെടുത്തിയിരുന്നു.
ഇതിനുശേഷമാണ് പുനസംഘടനയിലേക്ക് പോയത്. ഇത്രയും പരിഗണന നൽകിയിട്ടും എല്ലാ ദിവസവും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.
കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ചർച്ച നടത്തിയെങ്കിലും വർക്കിങ് പ്രസിഡന്റുമാരുടെ നിയമനം അറിഞ്ഞില്ലെന്നാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രധാന പരാതി. ഈ സ്ഥാനങ്ങളിൽ നിലവിൽ തന്റെ ടീമിലെ ചിലരെ നിയമിക്കാൻ സുധാകരന് താൽപ്പര്യമുണ്ടായിരുന്നു.
എന്നാൽ അതിന് അവസരം നൽകാതെയാണ് തീരുമാനമുണ്ടായത്. ഇതോടെയാണ് സുധാകരൻ പൊട്ടിത്തെറിച്ചത്. നിലവിൽ സംഘടനാ ചുമതലകളിൽ ഉള്ളവരെ നീക്കാൻ ധാരണയായിട്ടുണ്ട്.
ഇത്തരത്തിൽ സ്ഥാനം നഷ്ടമാകുന്നവർ കൂടി സുധാകരന്റെ ഈ ഇടപെടലിന് പിന്നിലുണ്ടെന്നാണ് കോൺഗ്രസിലെ സംസാരം.