ന്യൂഡൽഹി: തുടർച്ചയായ ആറാം ദിവസവും അതിർത്തിയിൽ പാക് പ്രകോപനം. ജമ്മു കശ്മീരിലെ പർഗവൽ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം വെടിവെപ്പ് നടത്തിയത്.
ബാരാമുള്ളയിലും കുപ്വാരയിലും പാക് സൈന്യത്തിന്റെ ഭാഗത്തു നിന്ന് വെടിവെപ്പുണ്ടായതായും വിവരമുണ്ട്. പാക് പ്രകോപനങ്ങൾക്ക് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയിട്ടുണ്ട്.
‘ബാരാമുള്ള, കുപ്വാര ജില്ലകളിലെ നിയന്ത്രണ രേഖയിലുള്ള അവരുടെ പോസ്റ്റുകളിൽ നിന്നും, പർഗ്വാൾ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ നടത്തിയ ചെറുകിട ആയുധങ്ങൾ ഉപയോഗിച്ചുള്ള വെടിവെപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകി’ – ഇന്ത്യൻ സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു.
36 മണിക്കൂറിനുള്ളിൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ സൈനിക നടപടി ഉണ്ടാകുമെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാർ പറയുന്നു. എന്നാൽ അത്തരം നടപടി ഉണ്ടാകുന്നപക്ഷം പാകിസ്ഥാന്റെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന് പാക് മന്ത്രി മുന്നറിയിപ്പ് നൽകി. പെഹൽഗാം ഭീകരാക്രണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്നുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് മുതിരുന്നതെന്നും അത്താവുള്ള പറയുന്നു.
രാഷ്ട്രത്തിന്റെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും സംരക്ഷിക്കാൻ പാകിസ്ഥാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ച അത്താവുള്ള ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടാകാനിരിക്കുന്ന സംഘർഷങ്ങളുടെ അനന്തര ഫലത്തിന്റെ പൂർണ ഉത്തരവാദിത്വം ഇന്ത്യയ്ക്കായിരിക്കുമെന്നും പറഞ്ഞു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രസ്താവന.