തിരുവല്ല: ചുമത്രയിൽ സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ ലഹരി സംഘത്തിലെ രണ്ടു യുവാക്കൾ തിരുവല്ല പൊലീസിന്‍റെ പിടിയിൽ.
തിരുവല്ല ടൗൺ നോർത്ത് കോട്ടാലിൽ ബ്രാഞ്ചംഗം സി.സി. സജിമോനെ ആക്രമിച്ച സംഭവത്തിൽ ചുമത്ര കൂടത്തിങ്കൽ വീട്ടിൽ ടിബിൻ വർഗീസ് (32), ചുമത്ര കൊച്ചുപറമ്പിൽ വീട്ടിൽ ഷെമീർ (32) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.
ചുമത്ര കോട്ടാലി എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ ടിബിൻ വർഗീസും പ്രദേശവാസിയായ പ്രവീണും തമ്മിൽ വ്യാഴാഴ്ച വൈകിട്ട് മൊബൈൽ ഫോണിലൂടെ ആദ്യം തർക്കമുണ്ടായി.
ഇതിനിടെ പ്രവീൺ സജിമോനെ കൂടി കോൺഫറൻസ് കോളിൽ ഉൾപ്പെടുത്തി. പിന്നീട് മൂവരും തമ്മിൽ ഫോണിലൂടെ വാക്കേറ്റത്തിൽ ഏർപ്പെട്ടു.
നിങ്ങൾ എവിടെയാണ് നിൽക്കുന്നതെന്നറിയാമെന്നും ഞങ്ങൾ അങ്ങോട്ട് വരികയാണെന്നും ടിബിൻ ഫോണിലൂടെ വെല്ലുവിളിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ ടിബിനും ഷമീറും അടങ്ങുന്ന നാലംഗ സംഘം വഴിയരികിൽ നിൽക്കുകയായിരുന്ന സജിമോനെ അതിക്രൂരമായി ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
കെ.എസ്.കെ.ടി.യു നേതാവായിരുന്ന പി.കെ. അപ്പുക്കുട്ടന്‍റെ ചെറുമകനും കേസിലെ ഒന്നാംപ്രതിയുമായ അഭിമന്യുവിന്‍റെ (ചന്തു) ലഹരിക്കച്ചവടത്തിനെതിരെ സജിമോൻ പാർട്ടിക്കുള്ളിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ പ്രതികളായ അഭിമന്യൂവും നാലാം പ്രതി നിതിനും ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.