വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 19 വിദ്യാർത്ഥികളെ പുറത്താക്കി. കേരള വെറ്ററിനറി സര്‍വകലാശാലയാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്. കേസിൽ പത്തൊൻപത് വിദ്യാർത്ഥികളും കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.
പ്രതികളായ വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് സർവകലാശാലയുടെ മറുപടി.
19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയും തീര്‍പ്പാക്കി. 2024 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ജെ എസ് സിദ്ധാർത്ഥനെ താമസ സ്ഥലത്തെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥൻ സഹപാഠികളുടെ അതിക്രൂര റാഗിങിന് ഇരയായിരുന്നു. ക്യാംപസിൽ സംഘടിപ്പിച്ച വാലന്റൈന്‍സ് ഡേ പരിപാടിക്കിടെ സിദ്ധാർത്ഥൻ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് ഹോസ്റ്റലിൽവെച്ച് സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായത്.