രണ്ടാഴ്ചയ്ക്കിടെ ഡൽഹിയിൽ കാണാതായത് 807 പേരെ; ഇതിൽ 509 സ്ത്രീകളും 191 കുട്ടികളും; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് പോലീസ്
രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ വെറും രണ്ടാഴ്ചയ്ക്കിടെ 807 പേരെ കാണാതായതായി പോലീസ് റിപ്പോർട്ട്. ജനുവരി 1 മുതൽ 15 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
കാണാതായവരിൽ 509 പേരും സ്ത്രീകളാണെന്നതാണ് ഏറ്റവും ആശങ്ക ഉയർത്തുന്ന വിവരം. ഒരു ദിവസം ശരാശരി 54 പേരെ വീതമാണ് കാണാതാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആകെ 807 പേരിൽ 298 പേർ പുരുഷന്മാരാണ്. 191 പേർ പ്രായപൂർത്തിയാകാത്ത കുട്ടികളായപ്പോൾ 616 പേർ മുതിർന്നവരാണ്. ഓരോ ദിവസവും ശരാശരി 13 കുട്ടികളെ വീതം കാണാതാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കാണാതായ കുട്ടികളിൽ 146 പേരും പെൺകുട്ടികളാണെന്നതും ശ്രദ്ധേയമാണ്.
എട്ട് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളിൽ എട്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടെ 13 പേരെയാണ് കാണാതായത്. ഇവരിൽ മൂന്ന് ആൺകുട്ടികളെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.
12 മുതൽ 18 വയസ് വരെ പ്രായമുള്ള 169 കുട്ടികളെയാണ് കാണാതായത്. ഇതിൽ 138 പേർ പെൺകുട്ടികളും 31 പേർ ആൺകുട്ടികളുമാണ്. പിന്നീട് 29 പെൺകുട്ടികളെയും 19 ആൺകുട്ടികളെയും കണ്ടെത്തിയെങ്കിലും ബാക്കിയുള്ളവരെ കുറിച്ച് ഇപ്പോഴും വിവരമില്ല.
കാണാതായ 616 മുതിർന്നവരിൽ 363 പേർ സ്ത്രീകളാണ്. 253 പേർ പുരുഷന്മാരും. ഇവരിൽ 181 പേരെ (90 പുരുഷന്മാർ, 91 സ്ത്രീകൾ) മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ആകെ കാണാതായവരിൽ 235 പേരെ കണ്ടെത്തിയെങ്കിലും 572 പേർ ഇപ്പോഴും കാണാമറയത്താണ്.
2025ൽ മാത്രം 24,508 പേർ കാണാതായി
2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഡൽഹിയിൽ നിന്ന് 24,508 പേരെയാണ് കാണാതായത്.
ഇതിൽ 60 ശതമാനത്തിലധികം (14,870 പേർ) സ്ത്രീകളാണ്. 9,638 പുരുഷന്മാരും കാണാതായി. ഇവരിൽ 15,421 പേരെ കണ്ടെത്താനായെങ്കിലും 9,087 പേരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവും ലഭിച്ചിട്ടില്ല.
2016 മുതൽ 2026 വരെയുള്ള പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, കാണാതാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്.
ഈ ദശാബ്ദത്തിൽ ആകെ 2,32,737 പേരെയാണ് കാണാതായത്. ഇതിൽ ഏകദേശം 1.8 ലക്ഷം പേരെ കണ്ടെത്തിയെങ്കിലും 52,000ത്തിലധികം പേരെക്കുറിച്ച് ഇന്നും വിവരമില്ല.
14,870 സ്ത്രീകളെ കാണാതായ 2025 വർഷമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പേർ കാണാതായ വർഷം.
English Summary
Police data has revealed that 807 people went missing in New Delhi within just two weeks from January 1 to 15. Of them, 509 were women and 191 were children, raising serious concerns. An average of 54 people, including 13 children, went missing every day. In 2025 alone, 24,508 people were reported missing in Delhi, with women accounting for over 60 percent. Despite thousands being traced, a large number remain unaccounted for, highlighting a growing and alarming trend.
807-missing-in-two-weeks-delhi-police-shocking-data
Delhi missing cases, missing women, missing children, Delhi police report, crime statistics, India news, women safety, child safety









