നിപ സമ്പർക്കപ്പട്ടികയിൽ 675 പേർ
തിരുവനന്തപുരം: വിവിധ ജില്ലകളിലായി 675 പേർ നിപ സമ്പർക്കപ്പട്ടികയിലുണ്ടെന്ന് മന്ത്രി വീണാ ജോർജ്. അതിൽ 178 പേർ പാലക്കാട് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുമായി സമ്പർക്കമുള്ളവരാണ്.
38 പേർ ഹൈയസ്റ്റ് റിസ്കിലും 139 പേർ ഹൈറിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം 210, പാലക്കാട് 347, കോഴിക്കോട് 115, എറണാകുളം 2, തൃശൂർ 1എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് 13 പേർ ഐ.സി.യുവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത് ഇതുവരെ 82 സാമ്പിളുകൾ നെഗറ്റീവ് ആയി. പാലക്കാട് 12 പേർ ഐസൊലേഷനിലാണ്. 5 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ടെന്നും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡിഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വീണ്ടും നിപ ജാഗ്രതയിൽ സംസ്ഥാനം
പാലക്കാട്: വീണ്ടും നിപ ജാഗ്രതയിൽ സംസ്ഥാനം. രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ് ജില്ലകളിലെ ആശുപത്രികളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് ജാഗ്രത നിർദേശം നൽകിയത്.
നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും അറിയിപ്പ്.
പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ രോഗികൾക്കൊപ്പം ഒരാളെ മാത്രമേ ബൈ സ്റ്റാൻഡർ ആയി അനുവദിക്കൂ.
ഇവിടെ ആശുപത്രികളിൽ എത്തുന്നവരും ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
ആശുപത്രികളിൽ അനാവശ്യമായ സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചങ്ങലീരിയിൽ നിപ്പ സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി.
കുമരംപുത്തൂർ പഞ്ചായത്തിലെ 8 മുതൽ 14 വരെ ഉള്ള വാർഡുകളിലും, മണ്ണാർക്കാട് നഗരസഭയിലെ 25 മുതൽ 28 വരെ ഉള്ള വാർഡുകളിലും കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി.
കാരകുർശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെ മൂന്നു വാർഡുകളിലും നിയന്ത്രണം ഉണ്ട്.
ചങ്ങലീരിയിൽ മരിച്ച വ്യക്തിയുമായി 46 പേരാണ് നേരിട്ട് സമ്പർക്കം പുലർത്തിയതെന്നാണ് റിപ്പോർട്ട്. എല്ലാവരും നിരീക്ഷണത്തിൽ കഴിയുകയാണ്.
നിയന്ത്രണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ ആറ് മണി വരെ മാത്രമെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടുള്ളു,മാസ്‌ക്ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പൂനെ വൈറോളജി ലാബിലെ പരിശോധന ഫലം ഇന്ന് വരാൻ സാധ്യതയുണ്ട്. നാട്ടുകലിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
സംസ്ഥാനത്ത് വീണ്ടും നിപ മരണം
പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശിയായ അമ്പതു വയസുകാരനാണ് മരിച്ചത്.
നേരത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മരണം സംഭവിച്ചത്.
ആരോഗ്യനില വഷളായതോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് അമ്പതുകാരൻ ആദ്യം ചികിത്സതേടിയത്.
സ്ഥിതി കൂടുതൽ ഗുരുതരമായതോടെ വെള്ളിയാഴ്ച വൈകിട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.
കടുത്ത ശ്വാസതടസ്സം ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.
നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു
English Summary :
Health Minister Veena George stated that 675 people across various districts are on the Nipah contact list. Among them, 178 had contact with the second person reported from Palakkad.