അഞ്ചുവയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തമിഴ്‌നാട് രാജ പാളയം സ്വദേശി അലക്‌സ് പാണ്ഡ്യൻ ആണ് പ്രതി. പത്തനംതിട്ട അഡി. ജില്ലാ കോടതി -1 ൽ ആണ് വിധി പ്രസ്താവം നടത്തുന്നത്. കൊടുംക്രൂരതകാട്ടിയ പ്രതിക്ക് ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെൺകുട്ടിയുടെ അമ്മയും കുമ്പഴയിലെ നാട്ടുകാരും.
2021 ഏപ്രിൽ അഞ്ചിന് ആയിരുന്നു സംഭവം. വാടകവീട്ടിലാണ് തമിഴ്‌നാട് രാജ പാളയം സ്വദേശികളായ ദമ്പതിമാർ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളിൽ മൂത്തയാളായിരുന്നു കൊല്ലപ്പെട്ട കുട്ടി. ഏപ്രിൽ അഞ്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടിൽ ജോലിക്കുപോയി മടങ്ങിയെത്തിയപ്പോൾ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞ നിലയിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടു. രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് അമ്മ ജോലിക്കുപോയത്.
കുഞ്ഞിന് എന്തുപറ്റിയെന്ന് തിരക്കിയ അമ്മയെ അലക്‌സ് മർദിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നു. ഡോക്ടർ ഉടൻതന്നെ വിവരം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. എസ്.എച്ച്.ഒ. ആയിരുന്ന ഇൻസ്‌പെക്ടർ ബിനീഷ് ലാൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർചെയ്തു. ഡിവൈ.എസ്.പി. ആയിരുന്ന പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ ഉടനടി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയായ അലക്‌സിനെ വൈകാതെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇൻക്വസ്റ്റ് കഴിഞ്ഞപ്പോൾ കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു. പ്രതി ലഹരിക്ക് അടിമയായിരുന്നു. കുമ്പഴയിൽനിന്ന് കസ്റ്റഡിയിലെടുത്തപ്പോൾ ഇയാൾ പോലീസ് വാഹനത്തിൽ നിന്ന് പുറത്തുചാടി ജീപ്പിന്റെ ചില്ല് തകർത്തു. പോലീസും നാട്ടുകാരും ചേർന്ന് കീഴ്‌പ്പെടുത്തി.
കസ്റ്റഡിയിലെടുത്ത അന്ന് രാത്രി 12 മണിയോടെ അലക്‌സ് ലോക്കപ്പിൽനിന്ന് വിലങ്ങുമായി രക്ഷപ്പെട്ടു. ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെട്ട അലക്‌സിനെ പോലീസ് സ്റ്റേഷന് പുറത്തേക്കിറക്കിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു നാട് മുഴുവൻ ഉറക്കമൊഴിച്ച് അന്വേഷണം ആരംഭിച്ചു. പിറ്റേന്ന് രാവിലെ ആറുമണിയോടെ കുമ്പഴ തുണ്ടുമൺകരയിലെ ചതുപ്പുനിലത്തിൽ നിന്ന് പിടികൂടി.
പോസ്റ്റ്‌മോർട്ടം കഴിഞ്ഞതോടെ കുട്ടി ലൈംഗികപീഡനത്തിനും ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. അഞ്ചുവയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ 67 മുറിവുകളാണുണ്ടായിരുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ പ്രതി കത്തികൊണ്ട് വരഞ്ഞതും സ്പൂൺ വച്ച് കുത്തിയതുമായ മുറിവുകളുണ്ട്. ഇതിൽ ചിലത് ആഴത്തിലുള്ളതാണ്. മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മൃതദേഹപരിശോധനാ പ്രാഥമിക റിപ്പോർട്ടിലുണ്ട്.
കൂടുതൽ അന്വേഷണത്തിൽ കുട്ടിയെ പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കണ്ടെത്തി. അന്വേഷണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി, ചാർജുഷീറ്റ് സമർപ്പിച്ചു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി അഡ്വ. നവീൻ എം. ഈശോയെ നിയമിച്ചു. വിചാരണസമയത്ത് എല്ലാ സാക്ഷികളും കൃത്യമായ മൊഴികൾ നൽകി. ഒടുവിൽ, സംഭവം നടന്ന് മൂന്നരവർഷങ്ങൾക്കുശേഷമാണ് പത്തനംതിട്ട അഡീഷണൽ-വൺ പോക്‌സോ കോടതിയിൽ വിധി.
English summary : 67 wounds on the body ; A five – year – old girl was raped and killed by her stepfather ; Judgment is today