കൊല്ലം: കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. രാവിലെ 10 മണിക്ക് കൊല്ലം ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തോടെയാണ് കലാമേളയ്ക്ക് തുടക്കമാകുക.
മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും പങ്കെടുക്കും. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലാമേളയുടെ ഭാഗമാകുക. 24 വേദികളിൽ അഞ്ചു ദിവസങ്ങളിലായാണ് കലോത്സവം നടക്കുന്നത്. ഇത് നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്.
കലോത്സവത്തിൻറെ സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ചിന് നടക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. മമ്മൂട്ടി ചടങ്ങിൽ വിശിഷ്‌ടാതിഥിയായി പങ്കെടുക്കും.