ഏഴ് ജില്ലകളിൽ പരിശോധന; പിടികൂടിയത് 4513 ലിറ്റർ വെളിച്ചെണ്ണ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ജില്ലകളില്‍ നിന്നായി ആകെ 4513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണയാണ് പിടികൂടിയത്.
ദിവസങ്ങൾക്ക് മുമ്പ് നടത്തിയ പരിശോധനകളെ തുടർന്ന് 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഓണക്കാല പരിശോധനകള്‍ക്ക് പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വിവിധ ജില്ലകളിലുള്ള അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. പത്തനംതിട്ട 300 ലിറ്റര്‍, ഇടുക്കി 107 ലിറ്റര്‍, തൃശൂര്‍ 630 ലിറ്റര്‍, പാലക്കാട് 988 ലിറ്റര്‍, മലപ്പുറം 1943 ലിറ്റര്‍, കാസര്‍ഗോഡ് 545 ലിറ്റര്‍ എന്നിങ്ങനെയാണ് വെളിച്ചെണ്ണ പിടിച്ചെടുത്തത്.
മലപ്പുറം ജില്ലയിലെ ചെറുമുക്കിലുള്ള റൈസ് & ഓയില്‍ മില്ലില്‍ നിന്നും സമീപത്തുള്ള ഗോഡൗണില്‍ നിന്നുമായി 735 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു.
നിലവാരമില്ലാത്ത 5800 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി
കൊല്ലം: കൊല്ലത്ത് നിന്നും നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി. വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്.
പരിശോധനയില്‍ 5800 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയാണ് കണ്ടെത്തിയത്. കേര സൂര്യ, കേര ഹരിതം എന്നീ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയാണ് പിടികൂടിയത്. വ്യാജ ഫുഡ് സേഫ്റ്റി നമ്പറിലായിരുന്നു വെളിച്ചെണ്ണ നിറച്ചിരുന്നത്.
അതേസമയം വ്യാജ വെളിച്ചെണ്ണയുടെ വിപണനം തടയാന്‍ ഓപ്പറേഷന്‍ നാളികേര എന്ന പേരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. കൊല്ലത്ത് വ്യാജ വെളിച്ചെണ്ണ പിടികൂടിയതിനെ തുടര്‍ന്നാണ് നടപടി.
വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്തൊട്ടാകെ 980 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പനയ്‌ക്കെതിരെ പൊതുജനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെളിച്ചെണ്ണയുടെ ഗുണമേന്മയെക്കുറിച്ച് സംശയം തോന്നിയാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കാവുന്നതാണ്.
പരാതി നല്‍കേണ്ട ടോള്‍ ഫ്രീ നമ്പര്‍- 1800 425 1125.
Summary: As part of Operation Life, Kerala food safety department conducted raids across coconut oil production and sales centres. A total of 4513 litres of suspected adulterated coconut oil was seized from 7 districts, said Health Minister Veena George.









