മലയാളത്തിലെ പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്ത കൊൽക്കത്ത സ്വദേശിയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ യാസർ ഇഖ്ബാലിനെയാണ് സാഹസികമായി കൊൽക്കത്തയില്‍ നിന്ന് പിടികൂടിയത്. പാലാരിവട്ടം പൊലീസിലെ പ്രത്യേകാന്വേഷണ സംഘമാണ് കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.
സംഭവം ഇങ്ങനെ:
130 കോടി രൂപ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. 130 കോടി രൂപ വായ്പ ലഭിക്കുന്നതിനായി കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ച് നടി തട്ടിപ്പു സംഘത്തിന് 37 ലക്ഷം രൂപ കൈമാറി. എന്നാൽ, പണം കൈമാറിയിട്ടും വായ്പ ലഭ്യമാകാതെ വന്നതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് മനസ്സിലാക്കിയ പാലാരിവട്ടം പൊലീസ് ഇവരെ അന്വേഷിച്ച് കൊല്കത്തയിലെത്തി.
നഗരത്തിലെ ടാഗ്രാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇവിടെത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ ഐപിഎസ്, ഡിഎസ്പി കെ.എസ്.സുദര്‍ശൻ ഐപിഎസ് എന്നിവരുടെ നിർദേശപ്രകാരം എറണാകുളം അസി. കമ്മിഷണര്‍ രാജകുമാറിന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്പെക്ടര്‍മാരായ ആല്‍ബി എസ്.പുത്തുക്കാട്ടില്‍, അജിനാഥ പിള്ള, സീനിയര്‍ സിപിഒമാരായ അനീഷ്, പ്രശാന്ത്, ജിതിൻ ബാലകൃഷ്ണൻ എന്നിവരടങ്ങിയ പ്രത്യേക ദൗത്യസംഘമാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പു സംഘത്തിലെ മറ്റൊരാളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.