പെരുമൺ ദുരന്തത്തിന് ഇന്ന് മുപ്പത്തിയാറ് ആണ്ട്. കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തത്തിൽ 105 പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ പെരുമൺകാരെ വിട്ടുമാറിയിട്ടില്ല. മഴയ്‌ക്കൊപ്പമുണ്ടായിരുന്ന മരണത്തിന്റെ ചൂളംവിളി ഇന്നും പെരുമൺകാരുടെ മനസിൽ മായാതെ കിടപ്പുണ്ട്. ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസാണ് കായലിലേക്ക് പതിച്ചത്.36 years of Peruman tragedy
ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്പ്രസിന്റെ 12 ബോഗികൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്ക് പതിച്ചു. യാത്രക്കാരും രക്ഷാപ്രവർത്തകരും ഉൾപ്പെടെ 105 പേരാണ് ദുരന്തത്തിൽ മരണമടഞ്ഞത്. നിരവധിപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
ദുരന്ത കാരണം കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് കേന്ദ്ര സർക്കാർ രണ്ട് അന്വേഷണ കമ്മീഷനുകളെ നിയമിച്ചു. റെയിൽവേ സേഫ്റ്റി കമ്മിഷണർ സൂര്യ നാരായണന്റെ നേതൃത്വത്തിൽ ആയിരുന്നു ആദ്യത്തെ കമ്മീഷൻ. കായലിൽ രൂപം കൊണ്ട ടോർനാടോ മൂലമാണ് ട്രെയിൻ മറിഞ്ഞത് എന്ന് ആയിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. എന്നാൽ ചുഴലികാറ്റു പോയിട്ട് ചെറിയ കാറ്റു പോലും അനുഭവപ്പെട്ടില്ലെന്ന് തീവണ്ടി മറിഞ്ഞ സമയം കായലിൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മത്സ്യ തൊഴിലാളികളും നാട്ടുകാരും പറഞ്ഞിരുന്നു.
തുടർന്ന് റിട്ടേർഡ് എയർ മാർഷൽ സി.എസ്. നായിക്കിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ കമ്മീഷനെ നിയമിച്ചു. അപകടകാരണം ടോർനാടോ എന്നായിരുന്നു രണ്ടാമത്തെ കമ്മീഷന്റെയും കണ്ടെത്തൽ. 36 വർഷം പിന്നിടുമ്പോഴും അപകടകാരണം അഞ്ജാതമായി തുടരുകയാണ്. പെരുമൺ പാലത്തിന് സമീപം മരണപ്പെട്ടവരുടെ ഓർമ്മക്കായി സ്ഥാപിച്ച സ്മൃതി മണ്ഡപത്തിൽ പെരുമൺ ദുരന്ത അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജിയുടെ നേതൃത്വത്തിൽ മുടക്കം കൂടാതെ എല്ലാ വർഷവും അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാറുണ്ട്.
125 മീറ്റർ നീളമുള്ള പെരുമൺ പാലത്തിന്റെ നടുവിലെത്തിയപ്പോൾ പാളംതെറ്റി ട്രെയിനിന്റെ ബോഗികൾ കായലിലേക്ക് വീഴുകയായിരുന്നു. എൻജിനും പാർസൽ വാനും ഒരു സെക്കൻഡ് ക്ലാസ് കംപാർട്ടുമെന്റും മാത്രമേ പാലം കടന്നിട്ടുള്ളൂ. 12 കോച്ചുകൾ ഒന്നിനുപിറകെ ഒന്നായി വെള്ളത്തിലേക്ക് കൂപ്പുകുത്തി. അപകടം നടന്ന ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നീന്തിയും കൊച്ചു വള്ളങ്ങളിലേറിയും അവരിൽ പലരും വെള്ളത്തിൽ വീണ കോച്ചുകൾക്കടുത്തേക്ക് എത്തിയെങ്കിലും നേർത്തൊരു ചാറൽമഴയുണ്ടായിരുന്നതും വെള്ളത്തിലേക്ക് വീണപാടെ രണ്ടു കോച്ചുകൾ തലകുത്തനെ മറിഞ്ഞതും സാഹചര്യങ്ങൾ പ്രതികൂലമാക്കി.
കോച്ചിന്റെ മിക്കവാറും എല്ലാ ജനലുകളും വാതിലുകളും അകത്തുനിന്ന് അടച്ചു കുറ്റിയിട്ടതായിരുന്നു എന്നതും കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് തടസമായി. അഗ്നിരക്ഷാ സേന അടക്കമുളള ഔദ്യോഗിക സംവിധാനങ്ങൾ വിവരമറിഞ്ഞ് എത്തി പിന്നീടുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വിവരമറിഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും മറ്റു മന്ത്രിമാരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അന്നത്തെ റെയിൽവേ മന്ത്രി മാധവറാവു സിന്ധ്യയും സംഭവസ്ഥലത്തേക്ക് നേരിട്ടെത്തി. അപകടം നടന്ന നിമിഷം മുതൽ അഞ്ചു ദിവസത്തോളം തുടർന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് അവസാന മൃതദേഹവും പുറത്തെത്തിക്കാൻ സാധിച്ചത്. ദുരന്തകാരണം കണ്ടെത്താൻ കേന്ദ്ര സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചെങ്കിലും ടൊർണാഡോ ചുഴലിക്കാറ്റ് എന്നായിരുന്നു കണ്ടെത്തിയത്.
റെയിൽവെ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണൻ, റിട്ട. എയർമാർഷൽ സി എസ് നായ്ക്ക് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് അന്വേഷണ കമ്മീഷനെയാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിരുന്നത്. രണ്ട് കമ്മീഷനുകളുടെയും റിപ്പോർട്ടിൽ ദുരന്തകാരണം ചുഴലിക്കാറ്റാണെന്നായിരുന്നു. എന്നാൽ ചെറിയ രീതിയിലുള്ള കാറ്റ് പോലും ദുരന്തസമയത്ത് ഇവിടെയുണ്ടായിരുന്നില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. കാറ്റിനെ പഴിചാരി റെയിൽവെ അധികൃതർ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടുമ്പോഴും അപകട കാരണം അജ്ഞാതമായി തുടരുകയാണ്.
ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ഇന്ന് പെരുമണിലെത്തി പുഷ്പാർച്ചന നടത്തി പ്രാർഥിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണച്ചടങ്ങുകൾ നടത്തും. ഡോ.കെ.വി ഷാജിയുടെ നേതൃത്വത്തിലുള്ള പെരുമൺ ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റി മുടക്കമില്ലാതെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. അനുസ്മരണ സമ്മേളനം, പകർച്ചപ്പനി പ്രതിരോധമരുന്നു വിതരണം, പുഷ്പാർച്ചന എന്നിവ നടക്കും. എൻ.കെ പ്രേമചന്ദ്രൻ എം.പി പങ്കെടുക്കും.