വിമാനത്തിനടുത്തേക്ക് ഓടിക്കയറി യുവാവ്
മുംബൈ: വിമാനം പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന യുവാവിനെ അറസ്റ്റ് ചെയ്തു. നവിമുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണി (25) ആണ് പിടിയിലായത്.
എയർപോർട്ടിലേക്ക് എത്താൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങുമെന്നായതോടെയാണ് യുവാവ് സാഹസം കാണിച്ചത്. എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിലേക്ക് ഇയാൾ കടക്കുകയായിരുന്നു.
എന്നാൽ നിർത്തിയിട്ടിരിക്കുന്നതു തനിക്കു പോകാനുള്ള പട്ന എയർ ഇന്ത്യ വിമാനമാണെന്നു കരുതി ഇയാൾ ഗുജറാത്തിൽ നിന്നു മുംബൈയിലെത്തിയ വിമാനത്തിനടുത്തേക്കാണ് ഓടിയത്.
ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പീയൂഷ് സോണിയെ പിടികൂടി. ബോർഡിങ്ങിനു ശേഷം വിമാനത്തിലേക്ക് യാത്രക്കാരുമായി പോകുന്ന ബസിന്റെ ഡ്രൈവറാണ് പാർക്കിങ് ഏരിയയിൽ ഇറക്കിയതെന്ന് ആദ്യം ഇയാൾ കളവ് പറഞ്ഞു
എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ അതിക്രമിച്ചു കടന്നതാണെന്നു പീയുഷ് സമ്മതിക്കുകയായിരുന്നു.
വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം
ബംഗളുരു: വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം മൂലം വിമാനം രണ്ട് മണിക്കൂറിലധികം വൈകി. ബംഗളുരുവിൽ നിന്ന് സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനത്തിലായിരുന്നു സംഭവം.
ജീവനക്കാരുമായും സഹയാത്രികരുമായും ആണ് വനിതാ ഡോക്ടർ പ്രശ്നങ്ങളുണ്ടാക്കിയത്. തുടർന്ന് ഇവരെ വിമാനത്തിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിപ്പോഴും അസഭ്യവർഷം തുടർന്നു.
ബംഗളുരു യെലഹങ്ക സ്വദേശിനിയായ ആയൂർവേദ ഡോക്ടർ വ്യാസ് ഹിരൽ മോഹൻഭായ് (36) ആണ് രണ്ട് ബാഗുകളുമായി വിമാനത്തിൽ കയറിയത്.
ചെക്ക് ഇൻ കൗണ്ടറിൽ ഇവ നൽകാതെ ഇവർ രണ്ട് ബാഗുകളും കൈയിൽ തന്നെ പിടിക്കുകയായിരുന്നു. തുടർന്ന് ഒരു ബാഗ് തന്റെ 20എഫ് സീറ്റിന് മുകളിലുള്ള കാരിയറിൽ വെച്ചു. രണ്ടാമത്തെ ബാഗ് ക്യാബിൻ ക്രൂ ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് കൊണ്ടുപോയാണ് വെച്ചത്.
എന്നാൽ ബാഗ് ഇവിടെ വെയ്ക്കാനാവില്ലെന്നും സീറ്റിന് മുകളിലുള്ള കാരിയറിൽ തന്നെ വെയ്ക്കണമെന്നും ജീവനക്കാർ പറഞ്ഞെങ്കിലും യുവതി വിസമ്മതിച്ചു. ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് തന്നെ ബാഗ് വെയ്ക്കണമെന്ന് ഇവർ നിർബന്ധം പിടിക്കുകയായിരുന്നു.
പല തവണ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും കേൾക്കാതെ വന്നതോടെ പിന്നീട് ക്യാപ്റ്റനും യുവതിയെ സമീപിച്ച് ഇതേ ആവശ്യമുന്നയിച്ചു. എന്നാൽ പറഞ്ഞത് അംഗീകരിക്കാതെ ഡോക്ടർ എല്ലാവരെയും അസഭ്യം പറഞ്ഞു.
ഇതോടെ ഏതാനും യാത്രാക്കാരും പ്രശ്നത്തിൽ ഇടപെടുകയും യുവതി അവരെയും അസഭ്യം പറയുകയുമായിരുന്നു. തന്റെ ബാഗ് അവിടെ നിന്ന് നീക്കിയാൽ വിമാനം തകർക്കുമെന്നു വരെ യുവതി ഭീഷണിപ്പെടുത്തി.
പ്രശ്നം ഗുരുതരമായതോടെ ക്യാപ്റ്റൻ സുരക്ഷാ ജീവനക്കാരെയും സിഐഎസ്എഫിനെയും വിവരമറിയിച്ചു. തുടർന്ന് ഇവർ വിമാനത്തിലെത്തി യുവതിയെ പുറത്തിറക്കി.
ഉച്ചയ്ക്ക് 2.45ന് ആരംഭിച്ച പ്രശ്നങ്ങൾ വൈകുന്നേരം 5.30ഓടെയാണ് അവസാനിച്ചത്. ഇതോടെ വിമാനം പുറപ്പെടാനും വൈകി.
എന്നാൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവതി അവിടെ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു.
ഇതിനിടെ നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി. ഇയാൾ ഒഡിഷ സ്വദേശിയാണ്.
യുവതി നേരത്തെയും പൊതുസ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ഭർത്താവ് പറയുന്നു. ഗുജറാത്ത് സ്വദേശിനിയായ യുവതി അവിടെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു.
യുവതി ഇപ്പോൾ രോഗികളെ ചികിത്സിക്കാറില്ലെന്നും ഭർത്താവ് പൊലീസിനെ അറിയിച്ചു. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് എന്ന് പോലീസ് വ്യക്തമാക്കി.
Summary: A 25-year-old man, Piyush Soni from Kalamboli, Navi Mumbai, was arrested for trespassing into a restricted aircraft parking area.