എംപരിവാഹൻ തട്ടിപ്പിന്റെ ‘മാസ്റ്റർ ബ്രെയിൻ’ 16കാരൻ
കൊച്ചി: കഴിഞ്ഞ ദിവസം എംപരിവാഹൻ ആപ്പിന്റെ വ്യാജപതിപ്പുണ്ടാക്കിയത് രാജ്യത്തെ ഞെട്ടിച്ച സംഭവമാണ്. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ, രാജ്യവ്യാപകമായി വ്യാപിച്ചിരുന്ന ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ സംഘമാണ് അകപ്പെട്ടത്.
ഉത്തരപ്രദേശ് സ്വദേശിയായ പതിനാറുകാരൻ ആണ് എംപരിവഹൻ ആപ്പിന്റെ വ്യാജ പതിപ്പ് രൂപകൽപന ചെയ്തത്. ഇയാളുടെ സഹോദരൻ മനീഷ് യാദവ് (24) എന്നയാളെയും അതുൽ കുമാർ സിങ് (32) എന്നയാളെയും വാരാണസിയിൽനിന്ന് സൈബർ പൊലീസ് പിടികൂടി.
പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ പതിനാറുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടുണ്ട്.
തട്ടിപ്പിന്റെ രീതി
വാട്സാപ്പിൽ “മോട്ടോർ വാഹന വകുപ്പ്” എന്ന പേരിൽ വരുന്ന സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.
പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്
സന്ദേശത്തിൽ ചലാൻ നമ്പർ, വാഹന രജിസ്ട്രേഷൻ വിശദാംശങ്ങൾ, കൂടാതെ പിഴ അടയ്ക്കാനുള്ള ലിങ്ക് എന്നിവ ഉൾപ്പെടും. ഈ ലിങ്കിൽ ക്ലിക്കുചെയ്താൽ, ഗൂഗിൾ പ്ലേസ്റ്റോറിൽ കാണാത്ത, എംപരിവഹൻ ആപ്പിന്റെ കൃത്രിമ പതിപ്പിലേക്ക് ഉപയോക്താക്കളെ കൊണ്ടുപോകും.
ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ പൂർണ്ണ നിയന്ത്രണവും ഈ ആപ്പിന് ലഭിക്കും. സന്ദേശങ്ങളും, നോട്ടിഫിക്കേഷനും അയക്കുന്നതിനുള്ള അനുമതികൾ ആവശ്യപ്പെടും.
ഫോൺ ഉപയോക്താവ് ആപ്പ് ഇൻസ്റ്റാൾ ചെയ്തതെന്ന് അറിയാതെ തന്നെ അത് പശ്ചാത്തലത്തിൽ പ്രവർത്തിക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്യും.
ബാങ്ക് വിവരങ്ങൾ, OTP, കോൺടാക്റ്റുകൾ, സന്ദേശങ്ങൾ എന്നിവയടക്കം ഈ ആപ്പ് ചോർത്തും.ഈ ആപ്പിന്റെ സാങ്കേതിക മികവാണ് കുറ്റവാളികളെ പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തടസ്സമായത്.
ടെലഗ്രാമിലൂടെയാണ് ഇരകളെ കണ്ടെത്തിയതും ഇവർ മെസേജുകൾ അയച്ചതും. ഏതാനും മാസങ്ങളായി ഈ സംഘം തട്ടിപ്പിനായി ആപ്പ് ഉപയോഗിച്ചുവരികയായിരുന്നു.
കൊച്ചി സൈബർ സെല്ലിലെ വിദഗ്ധർ അതുൽ കുമാർ സിങിന്റെ ഐപി വിലാസം തിരിച്ചറിഞ്ഞത് അന്വേഷണം വേഗമാക്കി. വാറന്റുമായി അന്വേഷണ സംഘം വാരാണസിയിലെത്തി, ഒരാഴ്ച താമസിച്ച് പ്രതികളെ പിടികൂടി.
നിരവധി കടമ്പകളും ബുദ്ധിമുട്ടുകളും കടന്നാണ് ഇവരെ പിടികൂടാൻ സാധിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികളുടെ ഫോണിൽ നിന്നും കേരളത്തിൽ രജിസ്റ്റർ ചെയ്ത 2,700 വാഹനങ്ങളുടെ വിവരങ്ങൾ, കർണാടക, തമിഴ്നാട്, ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിലെ വാഹന വിവരങ്ങൾ, കെവൈസി അപ്ഡേറ്റ് ചെയ്യാൻ ഉള്ളതായും ഹണിട്രാപ്പിനായുള്ളതായും കരുതപ്പെടുന്ന വ്യാജ ആപ്പുകൾ തുടങ്ങിയവ കണ്ടെത്തി.
തട്ടിപ്പ് ഇരയായ എറണാകുളം സ്വദേശിയുടെ 85,000 രൂപ നഷ്ടപ്പെട്ടെന്ന പരാതി നാഷണൽ സൈബർ റിപോർട്ടിങ് പ്ലാറ്റ്ഫോമിൽ ലഭിച്ചതിനെ തുടർന്നാണ് കൊച്ചി സൈബർ സെൽ അന്വേഷണം ആരംഭിച്ചത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റവാളികളെ കണ്ടെത്താൻ സാധിച്ചത്.