പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിൽ കുത്തിവച്ച 14 -കാരന് ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം ഡേവി ന്യൂൺസ് മൊറേറ എന്ന കൗമാരക്കാരനാണ് മരിച്ചതെന്ന് പോലീസ് സംഘം അറിയിച്ചു.
അതേസമയം പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തിൽ കുത്തിവയ്ക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായ ചലഞ്ചിൻറെ ഭാഗമാണെന്നും ബ്രസീലിയൻ പോലീസ് സംശയം പ്രകടിപ്പിച്ചു.
കുത്തിവെയ്പ്പിന് പിന്നാലെ ശക്തമായ വേദന അനുഭവപ്പെട്ട ഡേവി ന്യൂൺസ് മൊറേറയെ വിറ്റോറിയ ഡി കോൺക്വിസ്റ്റ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ, ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയതെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.
ചത്തുകിടന്ന ഒരു പൂമ്പാറ്റയെ വെള്ളത്തിൽ കലർത്തിയ ശേഷം ആ വെള്ളം തൻറെ കാൽ ഞരമ്പിൽ കുത്തിവച്ചെന്ന് കൗമാരക്കാരൻ പറഞ്ഞതായി പോലീസ് അറിയിച്ചു.
കൗമാരക്കാരൻറെ മരണത്തിന് ഇടയാക്കിയ സമൂഹ മാധ്യമ ചലഞ്ചിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ബ്രസീലിയൻ പോലീസെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡേവി ന്യൂൺസ് മൊറേറയ്ക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥയും അലർജി പ്രശ്നങ്ങളും അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എന്ത് വലിപ്പമുള്ള പൂമ്പാറ്റയുടെ ജഡമാണ് കുത്തിവയ്ക്കാനായി ഉപയോഗിച്ചതെന്ന് അറിയില്ലെന്നാണ് പോലീസ് പറയുന്നു. അത്തരമൊരു കുത്തിവയ്പ്പിനിടെ ഒരു പക്ഷേ രക്തധമനികളിലേക്ക് വായു കയറിയിരുന്നിരിക്കാം.
അതാകാം, ചിലപ്പോൾ രക്തം കട്ടിപിടിക്കാനുള്ള കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രക്ത ധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് വിദ്യാർത്ഥിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും അധികൃതർ പറഞ്ഞു.