മലയാളികളുടെ സ്വപ്നങ്ങളുടെ ആകെത്തുകയാണ് പ്രവാസം എന്ന് ഒറ്റവാക്കിൽ പറയാം. നാട്ടിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി വിദേശത്തേക്ക് കുടിയേറുന്നവർ കൊതിക്കുന്നത് അല്ലലില്ലാത്ത ഒരു ജീവിതം തന്നെയാണ്. എന്നാൽ ഈ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കാൻ വിധിക്കപ്പെട്ടവരും നമുക്കിടയിൽ നിന്നും വിട്ടുപിരിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരാൾ ഇല്ലാതാകുമ്പോൾ ഒപ്പം ഇല്ലാതാകുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ആശ്രയവുമൊക്കെയാണ്.
കഴിഞ്ഞ ഒന്നര മാസത്തിനിടെ നമ്മെ വിട്ടുപിരിഞ്ഞ യുകെ മലയാളികൾ 14 പേരാണ്. ഇതിൽ ചെറുപ്പക്കാരും മധ്യവയസ്‌കരും ഉൾപ്പെടും. കുടുംബത്തിനുവേണ്ടി അദ്ധ്വാനിക്കാൻ അന്യനാട്ടിൽ എത്തി നാടിനെ വേദനയോടെ മറന്നു ജീവിക്കുന്നവരുടെ ജീവിതത്തിൽ ഇടിത്തീയാവുകയാണ് ഇത്തരം മരണങ്ങൾ.
സ്വിൻഡനിൽ ലുക്കീമിയ ബാധിച്ച് കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്ന 37കാരനായിരുന്ന അരുണ്‍ വിന്‍സെന്റ് വിടവാങ്ങിയത് കഴിഞ്ഞമാസം ആദ്യമാണ്. നാട്ടില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അരുണ്‍ മരണം സംഭവിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അനിയത്തിയുടെ വിവാഹം കൂടി യുകെയിലേക്ക് തിരിച്ചെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അരുൺ ഇക്കഴിഞ്ഞ ജനുവരി 23ന് മരിക്കുകയായിരുന്നു.
നാട്ടിൽ നിന്നും നിന്നു ലണ്ടനിലേക്കു മടങ്ങവേ വിമാന യാത്രയ്ക്കിടെ അന്തരിച്ച ജിജിമോന്‍ ചെറിയാനാണു മറ്റൊരു മലയാളി. ജനുവരി 15-ാം തീയതിയാണ് നാട്ടില്‍ സഹോദരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഭാര്യ അല്‍ഫോന്‍സയോടൊപ്പം ലണ്ടനിലേക്കു മടങ്ങുന്നതിനിടെ മരണം സംഭവിച്ചത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്ന ലണ്ടൻ മലയാളി ഗില്‍ബെര്‍ട്ട് റോമന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചതും കഴിഞ്ഞ മാസം. ലണ്ടനിലെ ആദ്യകാല മലയാളിയായിരുന്ന ഗില്‍ബെര്‍ട്ട് ലണ്ടനിലെയും പരിസരപ്രദേശങ്ങളിലെയും പ്രത്യേകിച്ച് ഈസ്റ്റ് ഹാമിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു.
സ്കോട്ട്ലൻഡ് മലയാളിയായ നാറ്റ്വെസ്‌റ് ബാങ്ക് ടെക്നോളജി ഓഫിസര്‍ മനീഷ് നമ്പൂതിരി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കളിക്കിടെ അസ്വസ്ഥതയോടെ കുഴഞ്ഞു വീണ മനീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സുഹൃത്തുക്കളും പാരാമെഡിക്സും കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വിദ്യാർഥി വീസയിൽ യുകെയിലെത്തിയ പാലക്കാട് ആലത്തൂർ സ്വദേശി ലിബിൻ എം. ലിജോ മരണപ്പെടുമ്പോൾ 27 വയസ്സുമാത്രമായിരുന്നു പ്രായം. പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. നോട്ടിങ്ങ്ഹാം ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. അപൂര്‍വ രോഗബാധയാണ് ലിബിന്റെ ജീവന്‍ എടുത്തത്.
പെരുമ്പാവൂർ ഐരാപുരം സ്വദേശി ബാബു ജേക്കബ് കെന്റിലെ ഡാര്‍ട്‌ഫോഡില്‍ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചത് ഈ മാസം. ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തുമ്പോള്‍ ബാബുവിനെ നിലത്തു കുഴഞ്ഞു വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡബ്ലിന്‍ ലൂക്കനില്‍ താമസിക്കുന്ന കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോര്‍ജ്ജ്, സ്മിത ദമ്പതികളുടെ മകന്‍ ജെന്‍ ജിജോയും ഈ മാസമാണ് മരിച്ചത്. അയർലണ്ട് മലയാളി കൗണ്ടി കിൽക്കെനിയിൽ താമസിക്കുന്ന അനീഷ് ശ്രീധരൻ, തിരുവനന്തപുരം വേളി സ്വദേശി ലണ്ടൻ മലയാളിയായ ഡെൻസിൽ ലീൻ, കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ റെവിന്‍ എബ്രഹാം ഫിലിപ്പ് തുടങ്ങി നമ്മിൽ നിന്നും വേർപെട്ടുപോയ മലയാളികൾ ഇനിയുമുണ്ട്.
കണ്ണൂർ ഉളിക്കൽ സ്വദേശിയായ റോബിൻ ജോസഫ്, നോര്‍ത്ത് വെയില്‍സ് കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന സിബി ജോര്‍ജ്ജിന്റെ ഭാര്യ പുഷ്പ സിബി, ന്യൂകാസില്‍ അസുഖം ബാധിച്ച് ചികിത്സയിലിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ജോജി ജോസഫ് തുടങ്ങി ഏറ്റവും ഒടുവിലായി മാഞ്ചസ്റ്ററിൽ മരിച്ച മലയാളി നഴ്‌സ് ബീന മാത്യു വരെ ഉദാഹരണങ്ങളാണ്. 2003 ല്‍ മാഞ്ചസ്റ്ററില്‍ എത്തിയ ബീന ക്യന്‍സര്‍ അസുഖബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ആറു മാസക്കാലമായി ചികിത്സയില്‍ ആയിരുന്നു.
ഈ മരണങ്ങളുടെ പിന്നിൽ നല്ലൊരു ശതമാനവും ഹൃദയാഘാതമാണ്. കളിക്കിടെ കുഴഞ്ഞുവീണതും വീട്ടിലിരിക്കുമ്പോൾ കുഴഞ്ഞുവീണു മരിച്ചതുമായി നമ്മെ സങ്കടപ്പെടുത്തി മരണങ്ങൾ ഒട്ടുമിക്കതിന്റെയും പിന്നിൽ വില്ലൻ ഹൃദയാഘാതമാണ്. പ്രവാസികൾ അനുഭവിക്കുന്ന ടെൻഷൻ തന്നെയാണ് ഇതിലെ പ്രധാന വില്ലൻ എന്ന് അനുമാനിക്കാം.
ഒരു നൂറുകൂട്ടം പ്രശ്നങ്ങളുമായാണ് ഓരോ പ്രവാസിയുടെയും പ്രഭാതം ആരംഭിക്കുന്നത്. ഡ്യൂട്ടി, മക്കളുടെ പഠനം, വീട്ടു ജോലികൾ, ലോൺ, നാട്ടിലെ പ്രശ്നങ്ങൾ തുടങ്ങി ഓരോ ദിവസവും പ്രവാസികൾ കടന്നുപോകുന്ന പ്രശ്നങ്ങൾ എണ്ണിയാലൊടുങ്ങില്ല. ഇതിനൊപ്പം സമയത്ത് ഭക്ഷണം കഴിക്കാതെയുള്ള അലച്ചിൽ, വ്യായാമം ഇല്ലാതുള്ള ജീവിതം തുടങ്ങി ഒട്ടനവധി കാരണങ്ങൾ ഈ അകാല മരണങ്ങളുടെ പിന്നിലുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ.
ഇതിനൊപ്പം പ്രവാസികളെ എളുപ്പത്തിൽ മറ്റു രോഗങ്ങളും പിടികൂടുന്നു. പ്രഷറും പ്രമേഹവും സാധാരണ അസുഖങ്ങളായി മാറിക്കഴിഞ്ഞതിനാൽ, അവയെ ഒഴിച്ച് നിർത്തിയാലും കാൻസർ പോലുള്ള മാരകരോഗങ്ങളുടെ പിടിയിൽ അകപ്പെടുന്നവരും കുറവല്ല. ഏതായാലും ഓരോ മരണങ്ങളും നമുക്ക് ഏറ്റവും സങ്കടകരം തന്നെ.