തിരുവനന്തപുരം: സംസ്ഥാനത്തെ നൂറിലധികം സ്‌കൂളുകൾ മയക്കുമരുന്നു ഇടപാടുകളുടെ ‘ഹോട്ട് സ്‌പോട്ട്’ എന്ന് റിപ്പോർട്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ ലഹരി ഉപഭോഗം നടത്തുന്നുണ്ടെന്ന വിവിധ ഏജൻസികളുടെ പoനത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്.
സർക്കാർ, സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പടെ 104 സ്‌കൂളുകളാണ് നിലവിൽ ഹോട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം ജില്ലയാണ് ലിസ്റ്റിൽ മുമ്പിൽ. 43 സ്‌കൂളുകളാണ് ലഹരി ഹോട്ട് സ്‌പോട്ട് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ എറണാകുളവും കോഴിക്കോടും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
ഹോട്ട് സ്‌പോട്ടുകളായി നിർണയിച്ചിരിക്കുന്ന ഈ സ്‌കൂളുകൾ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ നിരന്തര നിരീക്ഷണത്തിലായിരിക്കും. സ്‌കൂൾ പരിസരത്തുള്ള കച്ചവട സ്ഥാപനങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും പോലീസിന്റേയും മറ്റ് ഏജൻസികളുടേയും നിരന്തര പരിശോധന ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏതെങ്കിലും തരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നു എന്നറിഞ്ഞാൽ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. കൂടാതെ മയക്കുമരുന്ന് വിരുദ്ധ നിയമ പ്രകാരമുള്ള കേസും ചുമത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ സ്‌കൂൾ ഹെഡ്മാസ്റ്ററന്മാരേയും പ്രിൻസിപ്പൽമാരെയും കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയാണ്. അതുപോലെ തന്നെ സ്‌കൂളുകളിലെ ഒഴിഞ്ഞ മുറികളിൽ കുട്ടികൾ ഒത്തു കൂടുന്നത് നിരീക്ഷിക്കാൻ സ്കൂൾ അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ സ്‌കൂൾ പരിസരത്ത് ചുറ്റിത്തിരിയുന്നവരേയും നിരീക്ഷണ വിധേയമാക്കുന്നുണ്ട്.