ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ ഉൾപ്പെടെയുള്ള ഇന്ത്യൻ തടവുകാരുടെ വിശദമായ കണക്ക് പുറത്ത് പുറത്ത് വിട്ട് കേന്ദ്രസർക്കാർ.
10,000ത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. വിചാരണ തടവുകാരുൾപ്പടെ 10,152 പേരാണ് കാരാഗൃഹവാസത്തിൽ കഴിയുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ രാജ്യങ്ങളിലായി 47 ഇന്ത്യൻ പൗരന്മാരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിരിക്കുന്നത്.
മലേഷ്യ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാരെ തൂക്കുമരത്തിലേറ്റിയത്.
ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കിയ രാജ്യം കുവൈറ്റാണ്. അഞ്ച് വർഷത്തിനിടെ 25 പ്രവാസി ഇന്ത്യൻ പൗരന്മാരുടെ വധശിക്ഷയാണ് കുവൈറ്റ് സർക്കാർ നടപ്പാക്കിയത്.
തൊട്ടുപിന്നിലായി സൗദി അറേബ്യയും ഒമ്പത് പേർക്ക് സമാനമായ ശിക്ഷ നൽകി. എന്നാൽ യുഎഇയിൽ ഇതേ കാലത്ത് ഇന്ത്യാക്കാർക്ക് വധശിക്ഷ നടപ്പാക്കിയതിന്റെ കണക്കുകൾ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യസഭയിൽ പറഞ്ഞു.
പി വി അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് ഉത്തരമായാണ് ഈ വെളിപ്പെടുത്തൽ.ഈ വർഷം മൂന്നുപേരെ യുഎഇ സർക്കാർ തൂക്കിലേറ്റിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഷഹ്‌സാദി ഖാൻ , മുഹമ്മദ് റിനാസ് അരങ്ങിലോട്ട്, മുരളീധരൻ പെരുമാറ്റ വളപ്പിൽ എന്നിവരെയാണ് യുഎഇ വധശിക്ഷക്ക് വിധേയമാക്കിയത്. ഇവരിൽ രണ്ട് പേർ മലയാളികളാണ്. 25 ലധികം ഇന്ത്യക്കാർ യുഎഇ ജയിലുകളിൽ വധശിക്ഷ കാത്തുകിടത്തുന്നുണ്ട്. സൗദിയിൽ 11 പേരും.
ശിക്ഷിക്കപ്പെട്ടവരും വിചാരണ തടവുകാരുമായി ഏറ്റവും കൂടുതൽ വിദേശ ഇന്ത്യക്കാരുള്ളത് സൗദിയിലും യുഎഇ ജയിലുകളിലുമാണ്. 2,633 ഉം 2,518 പേർ വീതം. ഇതിന് പുറമെ നേപ്പാളിൽ 1,317 പേർ തടവിലുണ്ടെന്നും മന്ത്രി പറഞ്ഞു.